പത്തനംതിട്ട: റാന്നി ഫിലിം ആൻഡ് ഫൈൻ ആർട്സ് സെസൈറ്റി സംഘടിപ്പിക്കുന്ന പത്താമത് റാന്നി അന്തർ ദേശീയ ചലച്ചിത്രമേളയ്ക്ക് തുടക്കം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെ റാന്നി ഉപാസനാ തിയേറ്ററിൽ മൂന്ന് ദിവസങ്ങളിലായാണ് മേള നടക്കുന്നത്. ലോക സിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ, ഹോമേജ് കൺട്രി ഫോക്കസ് എന്നീ വിഭാഗങ്ങളിലായി 15 ചലച്ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക.
റാന്നി അന്തർ ദേശീയ ചലച്ചിത്രമേളക്ക് തുടക്കം
മൂന്ന് ദിവസങ്ങളിലായാണ് മേള നടക്കുന്നത്
ചലച്ചിത്ര മേളയുടെ ഔപചാരിക ഉദ്ഘാടനം രാജു എബ്രഹാം എംഎല്‍എ നിർവ്വഹിച്ചു. റാന്നി നഗരസഭാ ബസ്റ്റാൻഡിൽ നടന്ന ചടങ്ങിൽ റാന്നി ഫിലിം ആൻഡ് ഫൈൻ ആർട്സ് സെസൈറ്റി പ്രസിഡന്‍റ് ബാജി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിനിമാ താരം കൈലാഷ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജാ മധു, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് കുരിയാക്കോസ്, അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബി സുരേഷ് തുടങ്ങിയവർ സംസാരിച്ചു. മേളയുടെ ഭാഗമായി ഓസ്കാര്‍ പുരസ്കാരം നേടിയ ചിത്രം പാരസൈറ്റ് പ്രദർശിപ്പിച്ചു. രണ്ടാമത്തെ ചിത്രമായാണ് പ്രദർശിപ്പിച്ചത്. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായാണ് മേള സംഘടിപ്പിക്കുന്നത്. ‘ദി വാർഡൻ’ ആയിരുന്നു ആദ്യചിത്രം. ഇന്ന് 6.30-ന് ഓള്, ഒൻപതിന് ബക്കറൗ എന്നീ സിനിമകളും പ്രദർശിപ്പിക്കും.ബുധനാഴ്ച രാവിലെ 9.30-ന് ദി ഗോൾഡൻ ഗ്ലവ്, 11.30-ന് ‘ദി നെറ്റ്’ രണ്ടിന് ‘കേപർനൊം’ 6.30-ന് ‘ഒരുനല്ല കോട്ടയംകാരന്’ ഒൻപതിന് ബീൻപോൾ, വ്യാഴാഴ്ച രാവിലെ 9.30-ന് ‘മന്‍റോ’ 11.45-ന് ‘ക്ലാഷ്’ രണ്ടിന് ‘പെയിൻ ആൻഡ് ഗ്ലോറി’ 6.30-ന് ‘ആളൊരുക്കം’ ഒൻപതിന് 'യങ് അഹ്മഡ്’ എന്നീ സിനിമകളും പ്രദർശിപ്പിക്കും.