പത്തനംതിട്ട: അപകട ഭീഷണി ഉയർത്തി തിരുവല്ലയിലെ പെരിങ്ങര കൃഷ്ണപാദം പാലം. സ്വാമിപാലം-പൊടിയാടി കൃഷ്ണപാദം റോഡിൽ ചെറുമുട്ടാടത്ത് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാലമാണ് അപകടാവസ്ഥയിലായിരിക്കുന്നത്. അറ്റകുറ്റപ്പണി ഇല്ലാതായതും അമിത ഭാരം കയറ്റിയ വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്നതുമാണ് അരനൂറ്റാണ്ടോളം പഴക്കമുള്ള പാലത്തിന്‍റെ തകർച്ചയ്ക്കും അപകട ഭീഷണിക്കും ഇടയാക്കുന്നത്. ഇരുകരകളിലുമായി പാലത്തെ താങ്ങി നിർത്തുന്ന കരിങ്കൽ ഭിത്തികൾക്ക് കാര്യമായ ബലക്ഷയം സംഭവിച്ചിട്ടുണ്ട്. പാലത്തിന്‍റെ കോൺക്രീറ്റ് സ്ലാബുകൾ വിണ്ടുകീറിയ നിലയിലാണ്.
അപകട ഭീഷണി ഉയർത്തി പെരിങ്ങര കൃഷ്ണപാദം പാലം
പാലത്തിന്റെ കരിങ്കൽ ഭിത്തികൾക്ക് ബലക്ഷയം
ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിന്നും നിരണം അടങ്ങുന്ന അപ്പർ കുട്ടനാടൻ മേഖലകളിലേക്ക് പൊലീസിന്റെ കണ്ണുവെട്ടിച്ച്, മണ്ണുമായി ടോറസ് അടക്കമുള്ള വാഹനങ്ങൾ ഈ പാലത്തിലൂടെയാണ് പതിവായി കടന്നുപോകുന്നത്. ഇതും പാലത്തിന്‍റെ ബലക്ഷയത്തിന് പ്രധാന കാരണമായിട്ടുണ്ട്.
2018ലെ പ്രളയത്തിൽ വൻമരങ്ങൾ വന്നിടിച്ചതും പാലത്തിന്‍റെ ബലക്ഷയത്തിന് ഇടയാക്കിയിട്ടുണ്ട്. 1978 ൽ നിർമിച്ച പാലമാണിത്. പാലം നിർമിച്ച് കാലമിത്ര പിന്നിടുമ്പോഴും തകർന്നു പോയ കൈവരികളുടെ അറ്റകുറ്റപ്പണികൾ മാത്രമാണ് പൊതുമരാമത്ത് വകുപ്പ് നടത്തിയിട്ടുള്ളത്. പാലത്തിന്‍റെ ബലക്ഷയം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ഭാരം കൂടിയ വാഹനങ്ങൾ കടന്നുപോകുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിലടക്കം നിരവധി പരാതികൾ നൽകിയതായും ഇക്കാര്യത്തിൽ അധികൃതർ ഉദാസീനത കാട്ടുകയാണെന്നും ഗ്രാമ പഞ്ചായത്തംഗം പി.ജി.പ്രകാശ് പറഞ്ഞു.