പത്തനംതിട്ട: ഈജിപ്ഷ്യൻ കാഴ്‌ചകളിലേക്ക് വാതിൽ തുറന്നിടുകയാണ് പത്തനംതിട്ട മൈലപ്രയിലെ ജോർജ് കോശിയുടെ വീട്ടിലെ ഡിസ്‌കവറി മ്യൂസിയം. ഈജിപ്യഷ്യൻ സംസ്‌കാരത്തിൽ തുടങ്ങി മമ്മികൾ, ഫറവോയുടെ പ്രതിമകൾ, നാണയങ്ങൾ, കറൻസികൾ, യഹൂദന്മാർ യുദ്ധത്തിന് പോകുമ്പോൾ കാഹളം മുഴക്കുന്ന റാം എന്ന മൃഗത്തിന്‍റെ കൊമ്പ്, ഗോലിയാത്തിനെ കൊല്ലാൻ ദാവീദ് ഉപയോഗിച്ച കവണയുടെ മാതൃക, മോശയുടെ പെട്ടകം തുടങ്ങിയവയാണ് ഡിസ്‌കവറി മ്യൂസിയത്തിൽ ആദ്യം എത്തുന്നവരെ സ്വാഗതം ചെയ്യുന്നത്.
ഈജിപ്‌ത് കാണാൻ പത്തനംതിട്ടയിലേക്ക് പോകാം
കളിമൺ ഫലകത്തിൽ എഴുതിയ ബൈബിൾ മുതൽ കംപ്യൂട്ടറിൽ തയ്യാറാക്കിയ ബൈബിൾ വരെ ജോർജ് കോശിയുടെ ഡിസ്‌കവറി മ്യൂസിയത്തിലുണ്ട്.
ജറുസലേം നഗരം, ഒലീവ് മല, ബത്‌ലഹേം പട്ടണം എന്നിവയെല്ലാം വിശദമായി തന്നെ വീടിന് മുകളിൽ തയ്യാറാക്കിയിരിക്കുന്ന ഈ മ്യൂസിയത്തിൽ കാണാം. അച്ചടിയുടെ ചരിത്രം കൂടി ഇവിടെ എത്തുന്ന ഏതൊരു ചരിത്ര കുതികികൾക്കും മനസിലാക്കുവാൻ കഴിയും. ബൈബിളിന്‍റെയും ക്രിസ്‌തു മതത്തിന്‍റെയും ചരിത്രം കൂടിപ്പറയുന്നതാണ് ഈ ഡിസ്‌കവറി മ്യൂസിയം. കളിമൺ ഫലകത്തിൽ എഴുതിയ ബൈബിൾ മുതൽ കംപ്യൂട്ടറിൽ തയ്യാറാക്കിയ ബൈബിൾ വരെ ഇവിടെയുണ്ട്. പാപ്പിറസ് ബൈബിളിന്‍റെ അവശേഷിക്കുന്ന ഏക കഷണത്തിന്‍റെ മാതൃകയും തൂവലും മഷിയും ഉപയോഗിച്ചെഴുതിയ ബൈബിളിന്‍റെ മാതൃകയും ഇവിടെയുണ്ട്.
ബിസി 2000 മുതൽ എഡി 2000 വരെയുള്ള പ്രമുഖ ലോക സംഭവങ്ങളും നൂറ്റാണ്ടിലെ 350 ശക്തരായ ഭരണാധികാരികളുടെ ചിത്രങ്ങളും ബൈബിൾ സംഭവങ്ങളുടെ താരതമ്യ പഠനവും യേശുവിന്‍റെ കാലത്തെ അഞ്ച് ഇനം വസ്‌ത്രങ്ങൾ ധരിച്ചുള്ള യഹൂദന്‍റെ രൂപവും മ്യൂസിയത്തിലുണ്ട്. യാത്രകളെ ഏറെ ഇഷ്‌ടപ്പെടുന്ന ജോർജ് കോശി തന്‍റെ യാത്രകൾക്കിടയിലാണ് ഇങ്ങനയൊരു മ്യൂസിയം തയ്യാറാക്കാൻ തീരുമാനിച്ചത്. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ അദ്ദേഹം ഡിസ്‌കവറി മ്യൂസിയം കൂടുതൽ ചരിത്രാന്വേഷികൾക്കും സഞ്ചാരികൾക്കും വേണ്ടി തുറന്നിട്ടിരിക്കുകയാണിപ്പോൾ.