പത്തനംതിട്ട:അബാന്‍ ജംഗ്ഷനിലെ മേല്‍പ്പാല നിര്‍മാണത്തിന് സര്‍വേ നടത്താനായി ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച സര്‍വേക്കല്ല് സിപിഐ നേതാക്കളുടെ നേതൃത്വത്തിൽ പിഴുതെറിഞ്ഞു. കല്ലിടാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമവും സിപിഐ തടഞ്ഞു. മണ്ഡലം സെക്രട്ടറി അബ്ദല്‍ ഷുക്കൂര്‍, ലോക്കല്‍ സെക്രട്ടറി ഹരിദാസ്, അസിസ്റ്റന്‍റ് സെക്രട്ടറി സി.സി.ഗോപാലകൃഷ്ണന്‍, നഗരസഭ കൗണ്‍സിലര്‍ സുമേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് കല്ലിടല്‍ തടഞ്ഞത്.
സ്വകാര്യ സ്ഥലത്ത് ഭൂമിയുടെ ഉടമകളെ അറിയിക്കാതെയാണ് കല്ലിടുന്നതെന്നാണ് നേതാക്കളുടെ വാദം.വികസനത്തിന് തങ്ങള്‍ എതിരല്ലെന്നും ഭൂവുടമകളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് സ്ഥലമേറ്റെടുക്കേണ്ടതെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം കല്ലിടാന്‍ കലക്‌ടറുടെ ഉത്തരവുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍ ഉത്തരവ് കാണിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ അതിന് തയ്യാറായില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. മുന്നറിയിപ്പില്ലാതെയാണ് സര്‍വേ നടത്താന്‍ ഉദ്യോഗസ്ഥരെത്തിയതെന്നാണ് നേതാക്കളുടെ വാദം. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്‍റെ മണ്ഡലത്തിലുള്‍പ്പെടുന്നതാണ് മേല്‍പ്പാലം.
റോഡില്‍ നിന്ന് നാലര മീറ്റര്‍ ഉള്ളിലേക്ക് നീക്കിയാണ് കല്ലിടാന്‍ ശ്രമിച്ചത്. ഇത്തരത്തില്‍ കല്ലിടല്‍ നടത്തിയാല്‍ പുതിയ ബസ് സ്‌റ്റാന്‍റിന്‍റെ മുന്‍വശത്തുള്ള കടകളും വ്യാപാര സ്ഥാപനങ്ങളും പൊളിക്കേണ്ടതായി വരുമെന്ന് വ്യാപാരികള്‍ പറഞ്ഞു. മേല്‍പ്പാല നിര്‍മാണത്തിനായി 92 ഇടങ്ങളില്‍ നടത്തുന്ന പൈലിങ് ജോലികള്‍ രണ്ടാഴ്‌ച മുമ്പാണ് ആരംഭിച്ചത്.
also read: സാധ്യതകളും എതിർവാദങ്ങളും ചർച്ചചെയ്‌ത് സിൽവർ ലൈൻ സംവാദം ; വിട്ടുനിന്ന് കെ റെയില്‍ - സര്‍ക്കാര്‍ പ്രതിനിധികൾ