പാലക്കാട്: ഒലവക്കോട് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖ് ആണ് മരിച്ചത്. വെള്ളിയാഴ്‌ച പുലർച്ചെ ഒരു മണിയോടെ ബൈക്ക് മോഷ്‌ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
സംഭവത്തില്‍ ആലത്തൂര്‍ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പന്‍, പല്ലശന സ്വദേശി സൂര്യ എന്നിവരെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുണ്ടൂര്‍ കുമ്മാട്ടിക്കെത്തിയ മൂന്നംഗ സംഘം അടുത്തുള്ള ബാറില്‍ മദ്യപിക്കാന്‍ കയറി. പുറത്തിറങ്ങിയപ്പോള്‍ ഇവര്‍ വന്ന ബൈക്ക് അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരാള്‍ ബൈക്ക് കൊണ്ടുപോകുന്നത് കണ്ടു.
ബൈക്ക് മോഷ്‌ടാവിനായുള്ള തെരച്ചിലിനിടെയാണ് റഫീഖ് ഇവരുടെ മുന്നില്‍പ്പെടുന്നത്. ബൈക്ക് കൊണ്ടുപോയ ആള്‍ ധരിച്ച അതേ വസ്ത്രങ്ങളായിരുന്നു റഫീഖ് ധരിച്ചിരുന്നത്. റഫീഖാണ് മോഷ്‌ടാവെന്ന ധാരണയിലായിരുന്നു മര്‍ദനം. ബൈക്ക് കൊണ്ടുപോയത് റഫീഖ് തന്നെയാണോ എന്നതില്‍ വ്യക്തതയില്ല.