പാലക്കാട് : യുണീക് തണ്ടപ്പേർ സിസ്റ്റം(യുടിഎസ്) ഈ മാസം 16 മുതൽ നടപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. ഇതോടെ രാജ്യത്ത് ആദ്യമായി യുടിഎസ് നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറും. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്‌മാർട്ട് എന്ന നയത്തിന്‍റെ ഭാഗമായി സർക്കാരിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഘട്ടം ഘട്ടമായി കേരളത്തിലെ മുഴുവൻ തണ്ടപ്പേരുകളും ആധാറുമായി ലിങ്ക് ചെയ്യുന്നതോടെ പല തണ്ടപ്പേരുകളിൽ അനധികൃതമായി ഭൂമി കൈവശം സൂക്ഷിക്കുന്നവരെ കണ്ടെത്താനാകും. അനധികൃതമായ ഭൂമി സർക്കാർ ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യും. അഞ്ചുവർഷത്തിനുള്ളിൽ ഭൂരഹിതരായ മുഴുവൻ പേർക്കും അത് ലഭ്യമാക്കുകയും രേഖ ഇല്ലാത്തവർക്ക് അത് നൽകുകയും സർക്കാർ ലക്ഷ്യമിടുന്നു.
ഒരു വർഷത്തിനുള്ളിൽ ജില്ലയെ ഇ - ഡിസ്ട്രിക് നിലവാരത്തിലേക്ക് ഉയർത്തും. വില്ലേജുകളിൽ ജനകീയ സമിതികൾ രൂപവത്‌കരിക്കാനും റവന്യൂ വകുപ്പിനെ കൂടുതൽ ജനാധിപത്യവത്കരിക്കാനും നടപടിയെടുക്കും. 2022-23 വർഷത്തിൽ മലയോര, ആദിവാസി മേഖലയിലെ മുഴുവൻ പേർക്കും അർഹമായ ഭൂമിയുടെ പട്ടയം നൽകാനുള്ള നടപടി പുരോഗമിക്കുന്നു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഭൂമിപ്രശ്‌നം പരിഹരിക്കാനും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം ചേരും. ഭൂമിപ്രശ്‌നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സെറ്റിൽമെന്‍റ് ആക്‌ട് രൂപീകരിക്കാൻ നടപടി ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
വിതരണം ചെയ്‌തത് 6,226 പട്ടയം :6,226 പട്ടയങ്ങളാണ് ജില്ല മേളയിൽ വിതരണം ചെയ്‌തത്. ഇതിൽ 5,102 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങളാണ്. കെഎസ്‌ടി പട്ടയം(7) , ലക്ഷംവീട് പട്ടയം/നാല് സെന്‍റ് പട്ടയം(721), ഭൂമി പതിവ് പട്ടയം(144), മിച്ചഭൂമി പട്ടയം(69), വനാവകാശരേഖ(183)എന്നിങ്ങനെ വിവിധ ഇനങ്ങളിലായാണ് വിതരണം ചെയ്‌തത്. മുമ്പ് നൽകിയ 1,070 എണ്ണം ഉൾപ്പെടെ 7,296 പട്ടയം ജില്ലയിൽ ഒരു വർഷത്തിനുള്ളിൽ വിതരണം ചെയ്‌തു.