പാലക്കാട്:പാലക്കാട് ഡിസിസി വൈസ് പ്രസിഡന്‍റും പട്ടാമ്പി നഗരസഭ മുൻ ചെയർമാനുമായ കെഎസ്‌ബിഎ തങ്ങളെ തോക്കും തിരകളുമായി അറസറ്റ് ചെയ്‌തു. കോയമ്പത്തൂർ വിമാനത്താവളത്തിലാണ് ഡിസിസി വൈസ് പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്‌തത്.
ബംഗളൂരുവിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയ തങ്ങളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് താേക്കും ഏഴ് തിരകളും കണ്ടെത്തിയത്. പീളമേട് പൊലീസ് അറസ്റ്റ് ചെയ്ത തങ്ങളെ റിമാൻഡ് ചെയ്തു. അനധികൃതമായി തോക്ക് കൈവശം വയ്ക്കൽ, ലൈസൻസില്ലാത്ത തോക്കുമായി യാത്ര ചെയ്യൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസ്. ബാഗിൽ തോക്ക് കണ്ടതിനെത്തുടർന്ന് തങ്ങളെ സിഐഎസ്എഫിന് കൈമാറിയിരുന്നു. പിന്നീട് വിശദമായി ചോദ്യംചെയ്തു.
തോക്ക് പിതാവിന്‍റേതെന്ന് മൊഴി
പിതാവിന്‍റെ തോക്കാണിതെന്നും ഉപയോഗിക്കാറില്ലെന്നുമാണ് മൊഴി നല്‍കിയിരിക്കുന്നത്. യാത്രയ്ക്കായി തയ്യാറാക്കിയ ബാഗ് മാറിയതാണെന്നും അങ്ങനെയാണ് തോക്കുമായി വിമാനത്താവളത്തിൽ എത്തിയതെന്നും തങ്ങൾ വിശദീകരിച്ചു.
അതേസമയം തങ്ങളുടെ ജാമ്യാപേക്ഷ ബുധനാഴ്ച കോടതിയിൽ നൽകുമെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. പാലക്കാട്ടെ പ്രമുഖ നേതാവായ കെഎസ്‌ബിഎ തങ്ങൾ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികൂടിയാണ്. ചികിത്സാർഥമാണ് അദ്ദേഹം ബംഗളൂരുവിലേക്ക് പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്.
also read: കെ റെയിൽ സര്‍വേ കല്ലുകള്‍ പിഴുതറിയും, മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ. സുധാകരൻ
ഇദ്ദേഹത്തിനോ ബന്ധുക്കൾക്കോ തോക്ക് കൈവശംവയ്ക്കാനുള്ള ലൈസൻസില്ല. മുമ്പ് തങ്ങളുടെ പിതാവിന്‍റെ പേരിൽ ലൈസൻസുണ്ടായിരുന്നു. പിതാവിന്‍റെ മരണശേഷം മറ്റാർക്കും ലൈസൻസ് ലഭിച്ചിട്ടില്ലെന്നും പറയുന്നു.