പാലക്കാട് :മദ്യപാനത്തിനിടെ സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. പാലപ്പുറം പാറക്കൽ വീട്ടിൽ സുഹൈലി(22)നെയാണ് ഒറ്റപ്പാലം പൊലീസ് പിടികൂടിയത്. ലക്കിടിമംഗലം കേലത്ത് വീട്ടിൽ ആഷിഖി(24)നെ കൊന്ന് കുഴിച്ചുമൂടാൻ സൂഹൈല്‍ സഹായം നല്‍കിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.
കേസില്‍ ആദ്യ പ്രതിയായ പാലപ്പുറം അഴീക്കൽ പറമ്പ് പാറക്കൽ മുഹമ്മദ് ഫിറോസിനെ (25) നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ, ഈ കൃത്യം ഒറ്റയ്ക്ക് ചെയ്തെന്നാണ് മുഹമ്മദ് ഫിറോസ് പൊലീസിനോട് പറഞ്ഞിരുന്നത്.
പൊലീസ് ഇത് മുഖവിലക്കെടുത്തിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുഹൈൽ അറസ്റ്റിലായത്. സംഭവ സമയത്ത് ഇയാൾ ഫിറോസിൻ്റെ ഒപ്പമുണ്ടായിരുന്നതായി ചോദ്യം ചെയ്യലിൽ സമതിച്ചു. സംശയം തോന്നിയ ഇയാളെ വിളിച്ച് പൊലീസ് മൊഴിയെടുത്തിരുന്നു. സംഭവം നടന്ന പാലപ്പുറം കെഎസ് ഇബി സബ് സ്റ്റേഷന് സമീപം മിലിട്ടറി പറമ്പിൽ ആഷിഖ്, മുഹമ്മദ് ഫിറോസ്, സുഹൈൽ എന്നിവർ ഒരുമിച്ച് മദ്യപിച്ചിരുന്നു.
Also Read:മദ്യപാനത്തിനിടെ സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടി ; മോഷണക്കേസ് പ്രതിയുടെ അറസ്റ്റിൽ തെളിഞ്ഞത് രണ്ട് മാസം മുൻപ് നടന്ന കൊലപാതകം
സംഭവം നടന്ന ദിവസം രാവിലെ മുഹമ്മദ് ഫിറോസ് ആദ്യം ആഷിഖിനെയും പിന്നീട് സുഹൈലിനെയും ഫോണിൽ വിളിച്ചിട്ടുണ്ട്. സുഹൈലാണ് ആഷിഖിനെ പറമ്പിലേക്ക് വിളിച്ചുവരുത്തിയതെന്ന് ഫോൺ രേഖകളിലുണ്ട്. ആഷിഖിനെ കൊലപ്പെടുത്തിയ ശേഷം മുഹമ്മദ് ഫിറോസിൻ്റെ ഒപ്പം സുഹൈൽ ഉണ്ടായിരുന്നതായി ലക്കിടി ടവർ, അമ്പലപ്പാറ ടവർ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കണ്ടെത്തി.
കഴിഞ്ഞ ദിവസം ജയിലിൽ പോയി മുഹമ്മദ് ഫിറോസിനെ ചോദ്യം ചെയ്തപ്പോൾ സുഹൈൽ സഹായിക്കാൻ ഒപ്പമുണ്ടായിരുന്നതായി സമ്മതിച്ചു. ഒറ്റപ്പാലം പാലപ്പുറത്ത് മദ്യപാനത്തിനിടെ ബാല്യകാല സുഹൃത്തിനെ കൊന്നുകുഴിച്ചുമൂടിയതായി മോഷണക്കേസ് പ്രതി മുഹമ്മദ് ഫിറോസിൻ്റെ കുറ്റസമ്മത മൊഴിയിൽ നിന്നാണ് അഴീക്കൽ പറമ്പിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ഡിസംബർ 17 ന് വൈകിട്ടോടെ മദ്യപിക്കുന്നതിനിടെ ആദ്യം ആഷിഖ് ആക്രമിച്ചുവെന്നാണ് ഫിറോസിന്റെ മൊഴി. കത്തി പിടിച്ചുവാങ്ങി കഴുത്തിൽ കുത്തിയതോടെ ആഷിഖ് മരിച്ചു. തുടർന്ന് പെട്ടി ഓട്ടോയിൽ രാത്രിയിൽ ഇരുവരും ചേര്‍ന്ന് ആഷിഖിന്‍റെ മൃതദേഹം അഴീക്കൽ പറമ്പില്‍ ഒഴിഞ്ഞ സ്ഥലത്ത് കുഴിച്ചിടുകയായിരുന്നു. സുഹൈലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.