പാലക്കാട് ചെർപ്പുളശ്ശേരി സിപിഎം ഏരിയാ കമ്മറ്റി ഓഫീസിൽ വച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതിയുടെ പരാതി. ഈ മാസം 16 ന് മങ്കരയിലുള്ള വീടിന് സമീപം ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തിയ നവജാതശിശുവിനെപ്പറ്റിയുള്ള അന്വേഷണത്തിന് ഒടുവിലാണ്പീഡന വിവരം പുറത്തറിയുന്നത്. ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‍റെ അമ്മയെ ചോദ്യം ചെയ്തപ്പോള്‍ താന്‍ പീഡിപ്പിക്കപ്പെട്ടതാണെന്ന് യുവതി മൊഴി നല്‍കി.
ചെര്‍പ്പുളശേരി കോളജില്‍ പഠിക്കുന്ന സമയത്ത് ഇടത് യുവജന സംഘടനയില്‍ അംഗമായ യുവാവ് പ്രണയം നടിച്ച് വഞ്ചിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു.കോളജ് മാഗസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായിസിപിഎം ഏരിയാ കമ്മറ്റി ഓഫീസില്‍ എത്തിയപ്പോഴാണ് പീഡനം നടന്നതെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു. അതേ സമയം ആരോപണമുന്നയിച്ച യുവതിക്കും യുവാവിനും പാര്‍ട്ടിയുമായി ബന്ധമില്ലെന്നും സംഭവത്തില്‍ ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.
ആരോപണ വിധേയനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ ഉപേക്ഷിച്ച യുവതിക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ചെര്‍പ്പുളശ്ശേരിയില്‍ പ്രകടനം നടത്തി. സിപിഎം ഓഫീസുകള്‍ ബലാത്സംഗ കേന്ദ്രങ്ങളായി മാറിയിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. ഇടത് ഭരണത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ലാതായെന്നും ചെന്നിത്തല പറഞ്ഞു. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന പി.കെ. ശ്രീമതിയും എ.കെ. ബാലനും പാലക്കാട് എത്തണമെന്ന് വിടി ബല്‍റാം എംഎല്‍എ ആവശ്യപ്പെട്ടു.
ചെര്‍പ്പുളശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുമ്പോള്‍ പാര്‍ട്ടി ഓഫീസിലെ പീഡന വിവാദം സിപിഎമ്മിന് തിരിച്ചടിയായിരിക്കുകയാണ്. ഇടത് യുവജന പ്രസ്ഥാനത്തിലെ പ്രവര്‍ത്തക പാര്‍ട്ടി ഓഫീസിനുള്ളില്‍ പീഡിപ്പിക്കപ്പെട്ടത് പാര്‍ട്ടി കമ്മറ്റികളില്‍ വിശദീകരിക്കുന്നതും സിപിഎമ്മിന് തലവേദനയാകും.
സിപിഎം ഓഫീസില്‍ യുവതി പീഡിപ്പിക്കപ്പെട്ടതായി പരാതി