മലപ്പുറം:വിവാഹം കഴിഞ്ഞ് അഞ്ചാംദിവസം ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ യുവാവിനെതിരെ കേസ്. ഗൾഫുകാരനും വ്യവസായിയുമായ പാറന്തോട് ഹസൻകുട്ടിക്കെതിരെ കൊളത്തൂർ പൊലീസ് കേസെടുത്തു. പെരിന്തൽമണ്ണ പാങ്ങ് സ്വദേശിയായ യുവതിയുടെ പരാതിയിൽ മുത്തലാഖ് നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരമാണ് കേസ്. മുത്തലാഖ് കുറ്റകരമാക്കുന്ന നിയമം പ്രാബല്യത്തിൽ വന്ന ശേഷമുള്ള ആദ്യകേസാണ് റിപ്പോർട്ട് ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു.
ആദ്യഭാര്യയിൽ രണ്ടു കുട്ടികളുള്ള ഹസൻകുട്ടിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഈ വിവാഹം ആദ്യഭാര്യ അറിഞ്ഞതോടെയാണ് മുത്തലാഖ് ചൊല്ലി യുവതിയെ ഉപേക്ഷിച്ചത്. ഹസൻകുട്ടിയുടെ സ്ഥാപനത്തിൽ അഞ്ചുമാസം മുമ്പ് ജോലിയിൽ പ്രവേശിച്ച യുവതി ഹസൻകുട്ടിയുമായി പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് യുവതിയോട് വിവാഹാഭ്യർഥന നടത്തുകയും ആലോചനയുമായി യുവതിയുടെ രക്ഷിതാക്കളെ സമീപിക്കുകയും ചെയ്‌തു.