മലപ്പുറം:നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഗുണ്ടാ വിളയാട്ടം. മർദ്ദിച്ച് അവശനാക്കിയ നിംഷാദ് എന്ന യുവാവുമായെത്തിയ പ്രതികൾ നിംഷാദിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ യുവാവിനെതിരെ കേസെടുക്കണമെന്ന ആവശ്യം പൊലീസ് നിരാകരിച്ചിരുന്നു. മർദ്ദനമേറ്റ നിംഷാദിനെ ഉടൻ ആശുപത്രിയിൽ എത്തിക്കാനാണ് പൊലീസ് ആവശ്യപ്പെട്ടത്.
നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഗുണ്ടാ വിളയാട്ടം; പൊലീസുകാരെ കയ്യേറ്റം ചെയ്തു ഇതിൽ പ്രകോപിതരായ പ്രതികൾ പൊലീസിനെതിരെ അസഭ്യവർഷം ചെരിയുകയും കൈയ്യേറ്റ ശ്രമം നടത്തുകയും ചെയ്തു. ഇതിനിടയിൽ പ്രതികൾ പൊലീസ് സ്‌റ്റേഷനിലെ സിസിടിവി മോണിറ്റർ തകർത്തു. സംഭവത്തെത്തുടർന്ന് കൂടുതൽ പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്യതാണ് സംഘർഷം ഒഴിവാക്കിയത്. ബുധനാഴ്ച്ച പുലർച്ചെയാണ് നിലമ്പൂർ തൃക്കൈക്കുത്ത് മമ്പാട് തോട്ടിന്‍റെക്കര പാലേകോടൻ നിംഷാദിനെ ( 21) അക്രമി സംഘം സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു.
സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തു, മൂന്നുപേരെ അറസ്റ്റു ചെയ്തു. നിലമ്പൂർ ചന്തക്കുന്ന് പാലോട്ടിൽ ഫാസിൽ എന്ന ഇറച്ചി ഫാസിൽ (28), കരുളായി വലംപുറം കോലോത്തും തൊടിക അഹമ്മദ് ആഷിഖ് എന്ന കുഞ്ഞാവ (25), ചന്തക്കുന്ന് തെക്കര തൊടിക ഷാബിർ റുഷിദ് (28) എന്നിവരാണ് അറസ്റ്റിലായത്. നാലാം പ്രതി സിറിൽ ഒളിവിലാണ്. കൃത്യനിർവഹണം തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, പൊലീസിന് നേരെ കയ്യേറ്റം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.
സംഭവത്തിൽ അറസ്റ്റിലായ ആഷിഖിനെതിരെ പൂക്കോട്ടുംപാടം സ്റ്റേഷനിൽ ബലാൽസംഗ കേസും, നിലമ്പൂർ, പൂക്കോട്ടുംപാടം സ്റ്റേഷനുകളിൽ കഞ്ചാവ്, അടിപിടി കേസുകളും നിലവിലുണ്ട്. ഫാസിലിനെതിരെ നിലമ്പൂർ സ്‌റ്റേഷനിൽ രണ്ട് വധശ്രമ കേസും, ആയുധം കൈവശം വെച്ച് കേസും ഉണ്ട്.