മലപ്പുറം: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ തെരഞ്ഞെടുപ്പ് ആവേശത്തിലാണ് മലപ്പുറം ജില്ല. പുതുമുഖങ്ങളിലൂടെ വിജയം നേടാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫും, എല്‍ഡിഎഫും. എന്നാൽ ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ഥാനാര്‍ത്ഥികളിലൂടെ മുന്നേറാമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ തൊണ്ണൂറ് ശതമാനത്തിലധികവും പുതുമുഖങ്ങളാണെന്നതാണ് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയെ വ്യത്യസ്‌തമാക്കുന്നത്. കരുവാരകുണ്ടും പൊൻമുണ്ടവും മക്കരപറമ്പും ഒഴിച്ചാൽ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായ വിഭാഗീയതയും വെല്ലുവിളിയും ഉയർത്തിയ സാമ്പാര്‍ മുന്നണികൾ ഇത്തവണയില്ല എന്നത് മുസ്ലീം ലീഗിനും യുഡിഎഫിനും ആശ്വാസമാണ്. ഒപ്പം ഇടത് ചേരിയിലായിരുന്ന വെല്‍ഫയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ ധാരണകളും ജില്ലയില്‍ ഗുണം ചെയ്യുമെന്നാണ് മുസ്ലീംലീഗിന്‍റെ പ്രതീക്ഷ. ഇരുപതിലധികം പഞ്ചായത്തുകളിലും നഗരസഭാ, ബ്ലോക്ക് പഞ്ചായത്തിലും വെല്‍ഫയര്‍പാര്‍ട്ടിയും മുസ്ലിം ലീഗുമായി ധാരണ നിലനില്‍ക്കുന്നുണ്ട്.