വളാഞ്ചേരി പോക്സോ കേസ് പ്രതിയും എൽ ഡി എഫ് നഗരസഭ കൗൺസിലറുമായ ഷംസുദ്ദീൻ നടക്കാവിലിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പതിനാറുകാരിയെ പീഡിപ്പിച്ച ഷംസുദ്ദീൻ വിദേശത്ത് ഒളിവിലാണെന്ന സൂചനയിലാണ് നടപടി. പൊലീസ് തയ്യാറാക്കിയ ലുക്ക് ഔട്ട് നോട്ടീസ് ജില്ലാ പൊലീസ് സൂപ്രണ്ടിന് കൈമാറി. ചൊവ്വാഴ്ചയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മേലധികാരിക്ക് കൈമാറിയത്.
വളാഞ്ചേരി പോക്സോ കേസ് പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്
വളാഞ്ചേരി നഗരസഭാംഗമായ നടക്കാവിൽ ഷംസുദ്ദീൻ വിവാഹവാഗ്ദാനം നൽകി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകി. പ്രതി വിദേശത്തേക്ക് കടന്നെന്ന സംശയത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
വിവാഹവാഗ്ദാനം നൽകി വളാഞ്ചേരി നഗരസഭാംഗമായ നടക്കാവിൽ ഷംസുദ്ദീൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു. ചൈൽഡ് ലൈൻ അധികൃതർ പെൺകുട്ടിയുടെ മൊഴിയെടുക്കുകയും വളാഞ്ചേരി പൊലീസിനോട് കേസെടുക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. അതേസമയം പ്രതിയായ ഷംസുദ്ദീൻ മന്ത്രി കെ.ടി. ജലീലിന്‍റെ സുഹൃത്താണെന്ന് ആരോപണമുയർന്നിട്ടുണ്ട്. മന്ത്രി ജലീല്‍ ഷംസുദ്ദീന്‍റെ കാർ ഉപയോഗിച്ചതിന്‍റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഇരുവരുമൊരുമിച്ചുള്ള ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. ഇതിനെക്കുറിച്ചു ചോദിച്ചപ്പോൾ തന്‍റെ സുഹൃത്തുക്കൾ ഭാവിയിൽ എന്തുചെയ്യുമെന്ന് തനിക്ക് കാണാനാവില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഒരാൾ ഭാവിയിൽ എന്തുചെയ്യുമെന്ന് പറയാനാവില്ല. താനുമായുള്ള സൗഹൃദം ഈ കേസിൽ ഒരു തരത്തിലും ബാധിക്കില്ല. തന്‍റെ മകനാണ് കുറ്റംചെയ്തതെങ്കിലും ശിക്ഷിക്കപ്പെടുമെന്നും മന്ത്രി ജലീല്‍ പറഞ്ഞു.