മലപ്പുറം: പൊന്നാനിയില്‍ ശക്തമായ മഴയില്‍ പുഴവെള്ളം കരകവിഞ്ഞൊഴുകുന്നത് തടയാനുള്ള പരിഹാര മാർഗ്ഗങ്ങൾ സംബന്ധിച്ച് മാസങ്ങൾക്കുമുമ്പ് ജില്ലാ കലക്ടർ നൽകിയ നിർദേശം പൊന്നാനി നഗരസഭ പാലിച്ചില്ലെന്ന് ആക്ഷേപം. ഭാരതപ്പുഴയോട് ചേർന്നുള്ള കർമ്മ റോഡിനടിയിലൂടെയുള്ള പൈപ്പുകൾ ഷട്ടർ ഇടുകയോ അടക്കുകയോ ചെയ്തില്ലെങ്കിൽ അടുത്ത പ്രളയദുരന്തത്തിന് സാക്ഷിയാകേണ്ടി വരുമെന്ന അവസ്ഥയിലാണ് സമീപവാസികൾ. പ്രളയ ദുരിതാശ്വാസ ക്യാമ്പ് രണ്ട് പ്രാവശ്യം സന്ദർശിച്ച ജനപ്രതിനിധികളോട് ദുരിതാശ്വാസക്യാമ്പിൽ ഉള്ളവർ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
മഴക്കാലത്തിന് മുൻപ് ഇതിനൊരു പരിഹാരം കാണണമെന്ന് വാർഡ് തല യോഗത്തിൽ ജനങ്ങൾ ആവശ്യപ്പെട്ടു. മഴയ്ക്ക് മുമ്പ് പുഴയില്‍ അടിഞ്ഞുകൂടിയ മണൽതിട്ട നീക്കം ചെയ്യാനും മാർച്ച് 15 ന് മുമ്പ് റിപ്പോർട്ട് നൽകാനും ജില്ലാ കലക്ടർ നഗരസഭ സെക്രട്ടറി കൺവീനർ ആയ കമ്മിറ്റിക്ക് നിർദേശം നൽകിയെങ്കിലും അതും നടപ്പായില്ല. ഇതിനെക്കുറിച്ച് പഠിക്കുന്നതിനു വേണ്ടി നഗരസഭ ഒരു കമ്മീഷൻ വച്ചതും എങ്ങുമെത്തിയില്ലെന്നും ആരോപണമുണ്ട്. പൊതുമരാമത്ത് ഓഫീസ് ഉപരോധിക്കുകയും ജനപ്രതിനിധികൾക്കും ജില്ലാകലക്ടർ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകുകയും ചെയ്‌തെങ്കിലും രാഷ്ട്രീയ-ഉദ്യോഗസ്ഥ തലത്തില്‍ യാതൊരു പരിഹാര നടപടികളും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.