വയനാട്: വയനാട്ടിൽ കോളറയുടെ ലക്ഷണങ്ങളോടെ ഒരാളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലയില്‍ ഇതുവരെ അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം കോളറ കൂടുതൽ വ്യാപകമാക്കാതിരിക്കാനുള്ള ഊർജ്ജിത ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. മേപ്പാടിക്കടുത്ത് മൂപ്പൈനാട് പഞ്ചായത്തിലെ നെടുങ്കരണ ഹാരിസൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്കാണ് ജില്ലയിൽ ആദ്യം കോളറ സ്ഥിരീകരിച്ചത്.
രോഗമുള്ള അഞ്ചുപേരും അന്യസംസ്ഥാന തൊഴിലാളികളാണ്. 20 പേരെയാണ് രോഗലക്ഷണങ്ങളോടെ ഇതുവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുടിവെള്ള സ്രോതസ്സുകൾ മലിനമായതാണ് തൊഴിലാളികൾക്ക് രോഗം പിടിപെടാൻ കാരണമായത്.ജില്ലയിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിലെല്ലാം ആരോഗ്യവകുപ്പ് പരിശോധന നടത്തി വരികയാണ്.