കോഴിക്കോട് : ശരണ മന്ത്ര മുഖരിതമായ വൃശ്ചികം പിന്നിട്ട് ധനുമാസം പിറന്നതോടെ മലബാറിനിത് തിറയാട്ടത്തിന്‍റെ നാളുകളാണ്. ചെണ്ടയുടെയും തുടിയുടെയും ചടുല താളത്തിനൊത്ത് ദൈവ കോലധാരികൾ കാവുകള്‍ തോറും കയറിയിറങ്ങും. ജനുവരി 14ന് ചാത്തമംഗലം കോട്ടോലില്‍ പരദേവത ക്ഷേത്രത്തിൽ തിറ അരങ്ങേറുന്നതോടെയാണ് കോഴിക്കോടിന്‍റെ കിഴക്കൻ മലയോര ഗ്രാമങ്ങളിൽ തിറ ഉത്സവങ്ങള്‍ക്ക് കൊടിയേറുക.
തിറയാട്ട കാലത്തിന് മുമ്പ് തന്നെ കലാകാരന്മാര്‍ അതിനുള്ള ആടയാഭരണങ്ങളുടെയും മെയ് കോപ്പുകളുടെയുമെല്ലാം മിനുക്ക് പണികളും പൂര്‍ത്തിയാക്കും. ദേവതകളുടെയും മണ്‍മറഞ്ഞുപോയ വീരയോദ്ധാക്കളുടെയുമെല്ലാം കോലം കെട്ടിയാടുന്നതാണ് ഇക്കാലത്തെ കൗതുക കാഴ്‌ച. തിറ ഉത്‌സവത്തോട് അനുബന്ധിച്ച് ദാരിക വധം, വസൂരിമാല, കിരാതാർജ്ജുനീയം, കുട്ടിച്ചാത്ത ചരിതം തുടങ്ങിയ ആട്ടക്കഥകളും ചില കാവുകളിൽ തിറയാട്ട കലാസമിതികൾ നടത്തിവരാറുണ്ട്. ഇതിനെല്ലാം പുറമെ വെള്ളാട്ടിലും ചൂട്ടുകളിയും ഉണ്ടാകും.
ചൂട്ടിന്‍റെ വെളിച്ചത്തില്‍ വൈവിധ്യ വേഷമണിഞ്ഞെത്തുന്ന കോലങ്ങളും ഭക്തരെ ഏറെ വിസ്‌മയിപ്പിക്കാറുണ്ട്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി തിറയാട്ട കലാസമിതികളുണ്ട്. ഓരോ കാവുകളിലും ഇത്തരം കലാസമിതികളാണ് തിറയാട്ടം അവതരിപ്പിക്കുക. ഉത്‌സവ കാലം എത്തുന്നതിന് മുമ്പ് തന്നെ തിറയാട്ട കലാസമിതികളുടെ നേതൃത്വത്തില്‍ പരിശീലനം ആരംഭിക്കും. ഇത്തവണ തിറയാട്ടത്തിന്‍റെ മുന്നോടിയായി കലാകാരൻമാരുടെ ക്ഷേമത്തിനായി കോഴിക്കോട് ജില്ലയിൽ ഒരു കൂട്ടായ്‌മ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു എന്ന പ്രത്യേകത കൂടിയുണ്ട്.