കോഴിക്കോട് : വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ (Scissor In Stomach Case) വീണ്ടും പ്രത്യക്ഷ സമരത്തിനൊരുങ്ങി ഹർഷിന (Harshina's Protest). പ്രോസിക്യൂഷൻ നടപടികൾ സർക്കാർ മനപൂർവം വൈകിപ്പിക്കുന്നു എന്നാരോപിച്ചാണ് സമരം തുടങ്ങാൻ ആലോചിക്കുന്നത്. പ്രതിപ്പട്ടികയിലുള്ള രണ്ട് ഡോക്‌ടർമാരെയും രണ്ട് നഴ്‌സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിയുള്ള അപേക്ഷ കഴിഞ്ഞ ദിവസം കമ്മിഷണർ ഓഫിസിൽ നിന്ന് മടക്കി അയച്ചിരുന്നു.
മെഡിക്കൽ കോളജ് എ സി പിയുടെ അപേക്ഷയാണ് ജില്ല ക്രൈം റെക്കോർഡ് ബ്യൂറോ അപാകതകൾ ചൂണ്ടിക്കാണിച്ച് തിരിച്ചയച്ചത്. തിരുത്തലുകൾ വേണമെന്ന് ആവശ്യപ്പെട്ടാണ് നടപടി. ഹർഷിനയുടെ സ്‌കാനിങ് നടത്തിയ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തണമെന്നും ചില തീയതികളിൽ ആശയക്കുഴപ്പമുണ്ടെന്നും അടക്കം എട്ടോളം അപാകതകളാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
സെപ്‌റ്റംബർ 22നാണ് അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി കെ സുദർശൻ കമ്മിഷണർ ഓഫിസിൽ അപേക്ഷ നൽകിയത്. അപേക്ഷ സമർപ്പിച്ച് ഇത്രയും ദിവസം വൈകിയ ശേഷം തിരുത്തലുകൾ ആവശ്യപ്പെടുമ്പോൾ നടപടി അനന്തമായി നീളുമെന്നാണ് ഹർഷിന ആശങ്കപ്പെടുന്നത്. അതേസമയം കേസിൻ്റെ അന്തിമ വിധിക്ക് ബലം നൽകുന്നതാണ് നിലവിലെ നടപടി ക്രമങ്ങൾ എന്നാണ് പൊലീസിൻ്റെ ന്യായീകരണം.
മഞ്ചേരി മെഡിക്കൽ കോളജിലെ അസി. പ്രൊഫസർ ഡോ. രമേശൻ സി കെ, കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോ. ഷഹന എം, കോഴിക്കോട് മെഡിക്കൽ കോളജ് (Kozhikode Medical College) മാതൃശിശു വിഭാഗത്തിലെ നഴ്‌സുമാരായ രഹന എം, മഞ്‌ജു കെ ജി എന്നിവരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നവർ. ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്‌ത്രക്രിയ നടന്നപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ഈ നാല് പേരും ഡ്യൂട്ടിയിലുണ്ടായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രസവ ശസ്‌ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് എന്നായിരുന്നു പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ.
എന്നാല്‍, ഈ റിപ്പോർട്ട് ജില്ല മെഡിക്കൽ ബോർഡ് തള്ളി. എന്നാൽ, തുടർ നടപടികളുമായി പൊലീസ് മുന്നോട്ട് പോവുകയായിരുന്നു. ഡോക്‌ടര്‍മാരെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ മെഡിക്കൽ കോളജ് ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംസിടിഎ പ്രതികരിച്ചിരുന്നു. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണെന്ന് വരുത്തി തീർക്കാൻ പൊലീസ് വ്യഗ്രത കാണിക്കുന്നു എന്നായിരുന്നു സംഘടന ആരോപിച്ചത്.