കോഴിക്കോട്: കോടികൾ ചിലവഴിച്ച് വർഷങ്ങളുടെ പ്രയത്നത്തിൽ നിർമ്മിച്ച സരോവരം ബയോ പാർക്ക് നശിക്കുന്നു. ജില്ലയിലെ വിനോദ സഞ്ചാര മേഖലക്ക് പുത്തനുണർവാകേണ്ട ബയോ പാർക്ക് മാലിന്യ കൂമ്പാരത്തിൽ നിന്നും മുക്തി ലഭിക്കാതെ ശോചനീയാവസ്ഥയിലാണ്.
മാലിന്യപ്പൊയ്കയായി സരോവരം ബയോപാർക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളും ജീവജാലങ്ങളുടെ അവശിഷ്ടങ്ങളും തിങ്ങിനിറഞ്ഞ് കിടക്കുകയാണ് സരോവരം ബയോ പാർക്കിലെ കളിപ്പൊയ്ക. മൃഗങ്ങളുടെ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കനോലികനാലിലൂടെ ഒഴുകിയെത്തുന്നതിനാൽ പരിസരമലിനീകരണവും ദുർഗന്ധവും അതിഭീകരമാണ്.പ്രളയാനന്തരം കോർപ്പറേഷനും വിദ്യാർത്ഥികളും സന്നദ്ധ സംഘടനകളും ചേർന്ന് പലതവണ കളിപ്പൊയ്ക വൃത്തിയാക്കിയിട്ടുണ്ട്. എങ്കിലും വീണ്ടും അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനാൽ മാലിന്യത്തിൽ നിന്നും പൊയ്കയ്ക്ക് മോചനമില്ല. കനോലി കനാലിലെ മാലിന്യം കളിപ്പൊയ്കയിലേക്ക് എത്താതിരിക്കാൻ ചീർപ്പ് വെക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. രാത്രി കാലങ്ങളിലാണ് മാലിന്യ നിക്ഷേപം വ്യാപകമാകുന്നത്. അതുകൊണ്ട് സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ഇതിനാവശ്യമായ ഫണ്ട് കോർപ്പറേഷൻ കൈവശം ഇല്ലാത്തതിനാൽ സ്വകാര്യ വ്യക്തികളിൽ നിന്ന് സ്വരൂപിക്കുന്നതിനുള്ള ശ്രമവും ശക്തമാണ്.