കോഴിക്കോട്: വിനോദയാത്രക്കിടെ നേപ്പാളിലെ റിസോർട്ടിൽ മരിച്ച കോഴിക്കോട് കുന്ദമംഗലം വേളൂര്‍ പുനത്തില്‍ രഞ്ജിത്ത്, ഭാര്യ ഇന്ദു ലക്ഷ്‌മി, മകൻ വൈഷ്‌ണവ് എന്നിവരുടെ മൃതദേഹങ്ങൾ കോഴിക്കോട്ടെത്തിച്ചു. വെള്ളിയാഴ്‌ച ഉച്ചക്ക് 12.30ന് ആണ് ഡല്‍ഹിയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. മൃതദേഹങ്ങള്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി.
നേപ്പാളില്‍ മരിച്ച രഞ്ജിത്തിന്‍റെയും കുടുംബത്തിന്‍റെയും മൃതദേഹങ്ങൾ കോഴിക്കോട്ടെത്തിച്ചു
കരിപ്പൂർ വിമാനത്താവളത്തിൽ മന്ത്രി എ.കെ. ശശീന്ദ്രനും ബന്ധുക്കളും ചേര്‍ന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങി
Published : Jan 24, 2020, 1:47 PM IST
Published : Jan 24, 2020, 1:47 PM IST
|Updated : Jan 25, 2020, 11:51 AM IST
എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്. നേപ്പാളിലെ ദമാനിൽ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ചാണ് രഞ്ജിത്തും കുടുംബവും മരണപ്പെട്ടത്. അപകടത്തിൽ രഞ്ജിത്തിന്‍റെ മൂത്ത മകൻ മാധവ് രക്ഷപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കേരള സർക്കാർ ഏജൻസിയായ നോർക്ക റൂട്ടാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന്‍റെ മുഴുവന്‍ ചെലവും ഏറ്റെടുത്തത്. ഗതാഗത മന്ത്രി എ.കെ. ശശീന്ദന്‍, കോഴിക്കോട് എം.പി എം. കെ രാഘവൻ, കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ, മലപ്പുറം ഡെപ്യൂട്ടി കലക്ടർ പി. പുരുഷോത്തമൻ, നോർക്ക ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു. മൃതദേഹങ്ങൾ മൊകവൂരിലെ രഞ്ജിത്തിന്‍റെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. അപകടത്തില്‍ നിന്ന് രക്ഷപെട്ട രഞ്ജിത്തിന്‍റെ മൂത്ത മകന്‍ മാധവിനെ കഴിഞ്ഞദിവസം നാട്ടിലെത്തിച്ചിരുന്നു.