കേരളം

kerala

By

Published : Aug 26, 2021, 2:58 PM IST

ETV Bharat / state

വ്യക്തിപരമായും ലിംഗപരമായും ആരെയും ആക്ഷേപിച്ചിട്ടില്ല: ഖേദമെന്ന് പി.കെ നവാസ്

പാർട്ടി അച്ചടക്കവും പാർട്ടിയുമാണ് പ്രധാനം. പാർട്ടി പറഞ്ഞാൽ അതിനപ്പുറം ഒരടി വെക്കില്ല എന്നും വിവാദ പരാമർശത്തില്‍ ആരോപണ വിധേയനായ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ് ഫേസ്‌ബുക്കിൽ പറഞ്ഞു.

ഹരിത വിവാദം വാർത്ത  പികെ നവാസ് വിവാദം വാർത്ത  സ്ത്രീ പി.കെ. നവാസ് വാർത്ത  മുസ്‌ലിം ലീഗ് വിവാദം കേരളം വാർത്ത  apology misogynist remarks news latest  msf state president pk navas fb post latest news  muslim league haritha allegation news  facebook post pk navas news
പി.കെ നവാസ്

കോഴിക്കോട്:ഹരിത നേതാക്കൾക്കെതിരായ സഭ്യേതര പരാമർശത്തില്‍ ഖേദം പ്രകടപ്പിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ്. സഹപ്രവർത്തകർക്ക് തെറ്റിദ്ധാരണ ഉണ്ടായതിൽ ഖേദിക്കുന്നു. യോഗത്തിൽ ആരെയും വ്യക്തിപരമായോ, ലിംഗപരമായോ ആക്ഷേപിക്കും വിധം സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടിയാണ് പ്രധാനം

എന്നാൽ, ആർക്കെങ്കിലും വിഷയത്തിൽ തെറ്റിദ്ധാരണ ഉണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് പി.കെ നവാസ് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. പാർട്ടിയാണ് പ്രധാനമെന്നും പാർട്ടി പറഞ്ഞാൽ ഒരടി അപ്പുറം വയ്ക്കില്ലെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ വിശദമാക്കി. വിവാദങ്ങൾ ഇതോടെ അവസാനിക്കട്ടെ എന്നും നവാസ് കൂട്ടിച്ചേർത്തു.

പി.കെ നവാസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

'എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ചില പരാമർശങ്ങൾ നടത്തി എന്ന പരാതിയുമായി ബന്ധപ്പെട്ടുള്ള വിശദീകരണം. പരാതിയിൽ പരാമർശിക്കപ്പെട്ട യോഗത്തിൽ ആരെയും വ്യക്തിപരമായോ, ലിംഗപരമായോ ആക്ഷേപിക്കും വിധമുള്ള ഒരു സംസാരവും ഞാൻ നടത്തിയിട്ടില്ല.

സ്‌ത്രീകളോടും, മുതിർന്നവരോടും, കുട്ടികളോടും ബഹുമാനാദരവുകളോടെ സംസാരിക്കാനാണ് ഇത് വരെ ശീലിച്ചിട്ടുള്ളത്. ഇനിയും അങ്ങനെ തന്നെയായിരിക്കും.

More Read: ഒത്തുതീര്‍പ്പ് ഹരിത നേതാക്കളുടെ സാന്നിധ്യത്തിലെന്ന് എം.കെ മുനീര്‍

എന്നാൽ എന്‍റെ സംസാരത്തിൽ സ്‌ത്രീ വിരുദ്ധതയും വ്യക്തി ആക്ഷേപവും ഉണ്ടായെന്ന പരാതി സഹപ്രവർത്തകരായ ഹരിത ഭാരവാഹികൾ, നേതൃത്വത്തിന് നൽകിയിരുന്നു. ഈ വിഷയത്തിൽ നിരവധി തവണ നേതാക്കൾ ഉത്തരവാദിത്തപെട്ടവരുമായി സംസാരിച്ചിരുന്നെങ്കിലും പ്രശ്‌നങ്ങൾ പരിഹാരത്തിലേക്ക് എത്തിയിരുന്നില്ല.

വീണ്ടും ഇതേ വിഷയത്തിൽ ഇന്നലെ നടന്ന യോഗത്തിലേക്ക് പാർട്ടി നേതാക്കൾ വിളിച്ച് വരുത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ പ്രശ്‌നങ്ങൾ അവസാനിക്കാൻ പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കാൻ തയ്യാറാണെന്ന് നേതാക്കളെ അറിയിക്കുകയും ചെയ്‌തു.

ഒരു വനിത പ്രവർത്തകയുൾപ്പെടെ മുപ്പതോളം പേർ പങ്കെടുത്ത യോഗത്തിലെ സംസാരത്തിൽ ദുരുദ്ദേശപരമായി ഒരു വാക്കും പറഞ്ഞിട്ടില്ല. യോഗത്തിൽ പങ്കെടുത്ത സഹപ്രവർത്തകരിൽ ആർക്കെങ്കിലും ഏതെങ്കിലും തരത്തിൽ, തെറ്റിദ്ധരിച്ചോ അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നു.

പ്രസ്‌തുത കമ്മിറ്റിയിൽ തന്നെ ഈ വിഷയം ഉന്നയിക്കുകയോ പ്രതിഷേധം അറിയിക്കുകയോ ചെയ്‌തിരുന്നുവെങ്കിൽ പരാതിക്കാരുടെ തെറ്റിദ്ധാരണ തിരുത്താനും ആവശ്യമെങ്കിൽ ക്ഷമ പറയാനും തയ്യാറാകുമായിരുന്നു.

പാർട്ടി അച്ചടക്കവും പാർട്ടിയുമാണ് പ്രധാനം, ആഴ്‌ചകളായി പലതരത്തിലുള്ള വാർത്തകൾ പ്രചരിക്കുമ്പോഴും ഒരു വാക്ക് പോലും മാധ്യമങ്ങൾക്ക് മുന്നിൽ പറയാതിരുന്നതും സോഷ്യൽ മീഡിയ വഴി പ്രതികരിക്കാതിരുന്നതും വിഷയത്തിൽ തീർപ്പ് കൽപ്പിക്കുന്നത് വരെ ആരും പത്രസമ്മേളനങ്ങളോ പ്രതികരണങ്ങളോ പാടില്ലെന്ന എന്‍റെ പാർട്ടിയുടെ അച്ചടക്കത്തിന്‍റെയും നേതാക്കളുടെ നിർദ്ദേശത്തിന്‍റെയും ഭാഗമായിട്ടായിരുന്നു.

ഇന്ന് വിഷയത്തിൽ പാർട്ടി തീർപ്പ് കൽപ്പിച്ചിരിക്കുന്നു. പാർട്ടി പറഞ്ഞാൽ അതിനപ്പുറം ഒരടി വെക്കില്ല. വിവാദങ്ങൾ ഇവിടെ അവസാനിക്കട്ടെ. തെരഞ്ഞെടുപ്പാനന്തര മുസ്ലിം ലീഗ് രാഷ്‌ട്രീയത്തിൽ നിന്ന് ഒരു വിവാദമെങ്കിലും അകന്ന് നിൽക്കട്ടെ.

താലിബാൻ ലീഗെന്നും, സ്‌ത്രീ വിരുദ്ധ പാർട്ടിയെന്നുമുള്ള പ്രചരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുമ്പോൾ വേദനിക്കുന്നത് സാധാരണക്കാരായ അനേകായിരം പ്രവർത്തകരുടെ ഹൃദയമാണ്. അവരിൽ ഒരുവനായി ആ വേദനയെ ഉൾക്കൊള്ളുന്നു,' എന്ന് പി.കെ നവാസ് ഫേസ്‌ബുക്കിൽ കുറിച്ചു.

ABOUT THE AUTHOR

...view details