കോഴിക്കോട്:വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിയ്ക്ക് വിട്ടത് വിവാദമായിരിക്കെ, വഖഫ് സ്വത്തുക്കളുടെ ക്രമക്കേടുകളിൽ അന്വേഷണത്തിന് സർക്കാർ. സംസ്ഥാനത്ത് കോടികളുടെ വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടതായാണ് കണക്കുകള്‍. വഖഫ് ബോര്‍ഡില്‍ രണ്ടുലക്ഷം കോടിയുടെ ക്രമക്കേട് നടത്തിയെന്നാണ് പരാതി.
കേരള വഖഫ് ബോര്‍ഡ് സി.ഇ.ഒ ബി.എം ജമാല്‍, മുന്‍ ബോര്‍ഡ് അംഗവും മുസ്ലിം ലീഗ് നേതാവുമായ എം.സി മായിന്‍ ഹാജി, മുന്‍ ചെയര്‍മാന്‍ സൈദാലിക്കുട്ടി, നിലവില്‍ അംഗമായ സൈനുദീന്‍ എന്നിവര്‍ക്കെതിരെയാണ് വിജിലൻസ് അന്വേഷണം. വഖഫ് സംരക്ഷണ വേദി സംസ്ഥാന പ്രസിഡന്‍റ് അബ്‌ദുല്‍ സലാം നല്‍കിയ പരാതിയില്‍ 2016ല്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനാല്‍ നാല് വര്‍ഷമായി തുടര്‍നടപടികള്‍ നിലച്ചിരുന്ന കേസിലാണ് സുപ്രധാന വഴിത്തിരിവ്.
വഖഫ് ബോര്‍ഡിന്‍റെ പണം സ്വകാര്യബാങ്കില്‍ നിക്ഷേപിച്ചു. ഹൈക്കോടതി വിധി മറികടന്ന് അഞ്ച് താത്‌ക്കാലിക ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ നിയമനം നല്‍കി. കേന്ദ്ര വഖഫ് കൗണ്‍സിലില്‍നിന്ന് വായ്‌പ അനുവദിക്കുന്നതില്‍ ക്രമക്കേട് കാണിച്ചു, മുന്‍ വഖഫ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി അഹമ്മദ് കബീറിന്‍റെ ഭാര്യയെ തിരുവനന്തപുരം ഡിവിഷനല്‍ ഓഫിസില്‍ നിയമിച്ചു തുടങ്ങി 47 ആരോപണങ്ങളാണ് പരാതിക്കാരന്‍ ഉന്നയിച്ചത്.