കോഴിക്കോട്:ചികിത്സ പിഴവിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ഡോക്‌ടർക്കെതിരെ പൊലീസ് കേസെടുക്കുന്നില്ലെന്ന ആരോപണവുമായി കുടുംബം. മുടി കൊഴിച്ചിലിന് പരിഹാരം കാണാനായി മരുന്ന് കഴിച്ചതിന് പിന്നാലെ പുരികവും രോമവും വരെ കൊഴിഞ്ഞതില്‍ നിരാശനായതിനെ തുടര്‍ന്നാണ് നോര്‍ത്ത് കന്നൂര്‍ സ്വദേശിയായ പ്രശാന്ത് (26) ആത്മഹത്യ ചെയ്‌തത്.
പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്നും തന്‍റെ മരണത്തിന് ഉത്തരവാദി ഡോക്‌ടറാണെന്നും ആരോപിക്കുന്ന കുറിപ്പ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം വീണ്ടും അത്തോളി സ്‌റ്റേഷനിലെത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് പ്രശാന്തിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
2014 മുതല്‍ കോഴിക്കോടുള്ള ക്ലിനിക്കില്‍ നിന്ന് മുടി കൊഴിച്ചിലിന് പ്രശാന്ത് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. എന്നാല്‍ മരുന്ന് കഴിക്കാന്‍ തുടങ്ങിയതിന് പിന്നാലെ പുരികവും മൂക്കിലെ രോമവും ശരീര ഭാഗങ്ങളിലെ രോമവും വരെ പൊഴിയാന്‍ തുടങ്ങി. ശരിയാകുമെന്ന പ്രതീക്ഷയില്‍ ഡോക്‌ടറെ കണ്ട് വീണ്ടും മരുന്ന് കഴിച്ചിട്ടും ഫലം ഉണ്ടായില്ല.