കോട്ടയം: പി.സി ജോര്‍ജിൻ്റെ യു.ഡി.എഫ് പ്രവേശനത്തിനെതിരെ മുസ്ലീം ലീഗ് പൂഞ്ഞാര്‍ മണ്ഡലം കമ്മറ്റിയും ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മറ്റിയും രംഗത്ത്. പി.സി ജോര്‍ജിൻ്റെ യു.ഡി.എഫ് പ്രവേശനത്തിനെതിരെ കമ്മറ്റികൾ പ്രമേയം പാസാക്കി. പി.സി ജോര്‍ജിനെ യു.ഡി.എഫിലെടുക്കുന്നതിനോട് ഒരു തരത്തിലും യോജിക്കാനാകില്ലെന്ന് നേതാക്കള്‍ ഒറ്റക്കെട്ടായി വ്യക്തമാക്കി. നിലപാടുകളില്‍ തരംപോലെ മലക്കം മറിയുന്ന എം.എൽ.എയുടെ നടപടികളില്‍ പ്രതിഷേധിച്ചാണ് നീക്കമെന്നും നേതാക്കള്‍ പറഞ്ഞു.
പി.സി ജോര്‍ജിനെതിരെ മുസ്ലീം ലീഗും ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മറ്റിയും രംഗത്ത്
പി.സി ജോര്‍ജിനെ യു.ഡി.എഫിലെടുക്കുന്നതിനോട് ഒരു തരത്തിലും യോജിക്കാനാകില്ലെന്ന് നേതാക്കള്‍ ഒറ്റക്കെട്ടായി വ്യക്തമാക്കി
മുസ്ലീം സമുദായത്തെ അടച്ചാക്ഷേപിച്ച എം.എൽ.എ ക്രൈസ്‌തവ സഭാ നേതാക്കളെയും ഹൈന്ദവ മത നേതാക്കളെയും അവഹേളിക്കുന്ന നിലപാടുകള്‍ തുടരുകയാണ്. യു.ഡി.എഫിലും എല്‍.ഡി.എഫിലും കയറി ഒടുവില്‍ സംഘപരിവാറിൻ്റെ കുഴലൂത്തുകാരനായി മാറിയ എം.എൽ.എക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടക്കം കടക്കാനായില്ല. എം.എല്‍.എയുടെ പാര്‍ട്ടിയുടെ ജനസ്വാധീനം കുറഞ്ഞു. 10-ല്‍ താഴെ സീറ്റുകള്‍ മാത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപക്ഷത്തിന് നേടാനായത്. യു.ഡി.എഫ് ഒറ്റക്കെട്ടാണ്. ഈരാറ്റുപേട്ട നഗസഭയില്‍ നേടിയ വിജയമടക്കം ഇതിന് തെളിവാണ്. ജോർജിനെ എതിര്‍ക്കാന്‍ കാരണം നാടിനെ അവഹേളിച്ചു എന്നതിനൊപ്പം രാഷ്‌ട്രീയ സദാചാരം അദ്ദേഹത്തിനില്ല എന്നതുകൂടിയാണ്. നില്‍ക്കുന്ന പാര്‍ട്ടിയിലുള്ള നേതാക്കളെ തന്നെ അവഹേളിക്കുന്ന സമീപനമാണ് പി.സി ജോർജിനുള്ളത്. എംഎല്‍എ എന്ന ഉത്തരവാദിത്വവും അദ്ദേഹം നിര്‍വഹിക്കുന്നില്ലെന്നും നേതാക്കൾ ആരോപിച്ചു.
ഈരാറ്റുപേട്ടയടക്കം വികസനത്തില്‍ പിന്നോട്ടുപോയി. വികസനം നടത്തേണ്ട സമയത്ത് വിവാദത്തിലേക്കാണ് പോകുന്നത്. ജോർജിനെതിരെ കേരള സമൂഹം തന്നെ തിരിഞ്ഞതായും വി.എം സിറാജ് പറഞ്ഞു. ജനപക്ഷം പാര്‍ട്ടിയുടെ തിരിച്ചടിക്ക് കാരണം എം.എൽ.എയുടെ സമീപനമാണ്. പണം മുടക്കി നേടിയ വിജയത്തെ ജനാധിപത്യപരമായ വിജയമെന്ന് പറയാനാവില്ല. ബജറ്റ് പ്രഖ്യാപനത്തിലും എം.എൽ.എയുടെ പരാജയം വ്യക്തമായി. സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയാക്കുമെന്ന ബജറ്റ് പ്രൊവിഷന്‍ അദ്ദേഹം അംഗീകരിച്ചിട്ടില്ലെന്നും സിറാജ് ആരോപിച്ചു.