കോട്ടയം:11 ദിവസങ്ങൾക്ക് ശേഷം കോട്ടയം മാർക്കറ്റ് ഭാഗികമായി തുറന്ന് പ്രവർത്തനമാരംഭിച്ചു. ചുമട്ടുതൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കോട്ടയം മാർക്കറ്റ് പൂർണ്ണമായും അടച്ചത്. കർശന നിയന്ത്രണങ്ങളോടെയാണ് മാർക്കറ്റിൻ്റെ പ്രവർത്തനം പുനഃരാരംഭിച്ചിരിക്കുന്നത്.
ചില്ലറ വിൽപ്പന ശാലകളിൽ നിന്നെത്തുന്ന വാഹനങ്ങൾ പോലും പൂർണമായ അണുനശീകരണം നടത്തും. ചരക്കുവാഹനങ്ങൾ ഉൾപ്പെടെയുള്ളവക്ക് മൂന്ന് മണിക്കൂർ മാത്രമാണ് മാർക്കറ്റിൽ തുടരാൻ അനുമതി. രാവിലെ 11 മണി മുതൽ അഞ്ച് മണി വരെയാകും സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുക.
മാർക്കറ്റിലെ അംഗീകൃത വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രമാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി. ആദ്യഘട്ടത്തിൽ മൊത്തവ്യാപാര സ്ഥാപനങ്ങൾ മാത്രമാണ് തുറന്ന് പ്രവർത്തിക്കുക. കോടിമത മാർക്കറ്റ് റോഡിലാണ് പ്രധാന പ്രവേശന കവാടം ഒരുക്കിയിരിക്കുന്നത്. ഈ ഭാഗത്തു കൂടി മാത്രമാണ് മാർക്കറ്റിലേക്കുള്ള പ്രവേശനവും. പ്രവേശന കവാടത്തിൽ പൊലീസിൻ്റെയും വ്യാപാരി പ്രതിനിധികളുടെയും പരിശോധനകൾക്കും വിവരശേഖരണങ്ങൾക്കും ശേഷം മാത്രമാണ് വാഹനങ്ങൾ മാർക്കറ്റിലേക്ക് പ്രവേശിപ്പിക്കുക.
കോട്ടയം മാർക്കറ്റ് തുറന്നു; നിയന്ത്രണങ്ങൾ തുടരും അതേസമയം മാർക്കറ്റിൽ ചില്ലറ വിൽപന ലക്ഷ്യമിട്ട് പച്ചക്കറിയുൾപ്പെടെയുള്ള സാധനങ്ങൾ ഇറക്കിയ വ്യാപാരികൾ വെട്ടിലായിരിക്കുകയാണ്. ഇതോടെ സ്വന്തം വാഹനത്തിൽ സാധനങ്ങൾ കയറ്റി ചില്ലറ വിൽപ്പന കേന്ദ്രത്തിലെത്തിക്കാനുള്ള ശ്രമത്തിലാണിവർ. മാർക്കറ്റിൽ സാധനങ്ങളുമായി എത്തുന്ന ലോറിയിലെ ജീവനക്കാർ കടയുമകൾ, മറ്റ് ജീവനക്കാർ, ചുമട്ടുതൊഴിലാളികൾ എന്നിവരുമായി സമ്പർക്കത്തിൽപ്പെടാതെ നോക്കണ്ട ചുമതല വ്യാപാരികൾക്കാണ്. ജില്ലയിൽ നേരിയ ഇളവുകൾ പ്രഖ്യാപിച്ചതോടെ സ്വകാര്യ ടാക്‌സി വാഹനങ്ങൾ അടക്കുമുള്ളവ വൻതോതിൽ നഗരത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത് പൊലീസിന് തലവേദന സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.