കോട്ടയം സീറ്റില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരാകുമെന്ന് പാർട്ടി നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് കെഎം മാണി. കോട്ടയത്ത് സംസ്ഥാന കമ്മറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സ്റ്റിയറിങ് കമ്മറ്റി പാര്‍ട്ടി ചെയര്‍മാനെ ചുമതലപ്പെടുത്തിയിരുന്നു.
ഏറെ നാളുകൾക്ക് ശേഷമാണ് കേരള കോൺഗ്രസ് പാർട്ടി യോഗം ചേരുന്നത്. ഉച്ചയോടെ പാലായിൽ കെഎം മാണിയുടെ വസതിയിൽ പാർലമെന്‍ററി പാർട്ടി യോഗം ചേർന്നു. തുടർന്നായിരുന്നു കോട്ടയത്ത് സ്റ്റിയറിങ് കമ്മിറ്റി. സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം തന്നെയായിരുന്നു യോഗത്തിലെ പ്രധാന അജണ്ട. പിജെ ജോസഫും സീറ്റിനായി ആവശ്യമുന്നയിച്ച സാഹചര്യത്തിലാണ് തീരുമാനം പാർട്ടി ചെയർമാന് വിട്ടത്.
പാർട്ടിയുടെ കീഴ്ഘടകങ്ങൾ മുതൽ ഉള്ള നേതാക്കളുമായി ചർച്ച നടത്തി വിജയസാധ്യതയുള്ള ആളെ സ്ഥാനാർഥിയാക്കണമെന്നാണ് സ്റ്റിയറിങ് കമ്മറ്റിയുടെ തീരുമാനം. നിലവിൽ എംഎൽഎ ആയിട്ടുള്ളവരെ സ്ഥാനാർഥികളായി കൊണ്ടുവരണമോ എന്ന കാര്യത്തിലും യോഗത്തിൽ ചർച്ച നടന്നുവെന്നാണ് സൂചന. പിജെ ജോസഫിന്‍റെ ആവശ്യത്തിന് പ്രതിരോധം സൃഷ്ടിക്കാനുള്ള മാണി വിഭാഗത്തിന്‍റെ നീക്കമായും ഇതിനെ കാണാം. എന്നാൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ അവഗണിച്ച പിജെ ജോസഫ് സ്ഥാനാർഥിയെ പാർട്ടി ചെയർമാൻ തന്നെ തീരുമാനിക്കുമെന്ന് പറഞ്ഞു. രണ്ടുദിവസത്തിനുള്ളിൽ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.