കേരളം

kerala

തിരുവാര്‍പ്പില്‍ ബസിന് നേരെയുള്ള സിഐടിയു സമരം; ഇടപെട്ട് ഹൈക്കോടതി, പൊലീസ് ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം

By

Published : Jun 30, 2023, 3:56 PM IST

ഇക്കഴിഞ്ഞ 17 ന് തിരുവാർപ്പ് വെട്ടിക്കുളങ്ങര ബസ് ഉടമ രാജ് മോഹന്‍റെ ബസിന് മുന്‍പിലായിരുന്നു സിഐടിയു പ്രതിഷേധ സൂചകമായി കൊടി കുത്തിയത്

highcourt  thiruvarp bus protest  bus protest  raj mohan  citu  kottayam  vettikulangara  thiruvarp  bus  തിരുവാര്‍പ്പില്‍  ബസിന് നേരെയുള്ള സിഐടിയു സമരം  സിഐടിയു  ഹൈക്കോടതി  നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം  ബസ് ഉടമ രാജ് മോഹന്‍റെ  സിഐടിയു  കൊടി കുത്തി  കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
തിരുവാര്‍പ്പില്‍ ബസിന് നേരെയുള്ള സിഐടിയു സമരം; ഇടപെട്ട് ഹൈക്കോടതി, പൊലീസ് മേധാവികളോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം

കോട്ടയം:തിരുവാ‍‍ർപ്പിൽ ബസിനു മുന്നിൽ സിഐടിയു കൊടി കുത്തിയതിനെ തുടർന്ന് ഉടമ സമരം നടത്തിയ സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. കോട്ടയം ജില്ല പൊലീസ് സൂപ്രണ്ടും കുമരകം സർക്കിൾ ഇൻസ്പെക്‌ടറും നേരിട്ട് ഹാജരായി മറുപടി നൽകാൻ കോടതി നിർദേശം നൽകി. ജസ്‌റ്റിസ് എൻ നഗരേഷിന്‍റേതാണ് നടപടി.

കേസ് ജൂലൈ 10ന് വീണ്ടും പരിഗണിക്കും. ഇക്കഴിഞ്ഞ 17 നാണ് തിരുവാർപ്പ് വെട്ടിക്കുളങ്ങര ബസ് ഉടമ രാജ് മോഹൻ സിഐടിയു കൊടികുത്തിയ തന്‍റെ ബസിനു മുന്നിൽ പ്രതിഷേധ സൂചകമായി ലോട്ടറി കച്ചവടം തുടങ്ങിയത്. അനിശ്ചിതകാല തൊഴിലാളി സമരമായിരുന്നു കാരണം. ബസ് സർവീസിന് ഒരു മാസത്തേക്ക് സംരക്ഷണമൊരുക്കാൻ രാജ് മോഹൻ നൽകിയ ഹർജിയിൽ ഹൈക്കോടതി പൊലീസിന് നിർദേശം നൽകിയിരുന്നു.

അതിനിടെ ജില്ല ലേബർ ഓഫിസറുടെ നേത്യത്വത്തിൽ ചർച്ച നടത്തി തൊഴിലാളി പ്രശ്‌നം പരിഹരിച്ചു.
റൊട്ടേഷൻ വ്യവസ്ഥയിൽ നാല് റൂട്ടുകളിലെയും ബസുകളിൽ തൊഴിലാളികൾക്ക് ജോലി ചെയ്യാമെന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സമരം അവസാനിപ്പിച്ചത്. എന്നാൽ, തൊഴിലാളികളുടെ കൂലിത്തർക്കത്തിൽ ബസുടമയ്ക്ക് നേരെയുണ്ടായ അക്രമവും മറ്റും പൊതു ഇടങ്ങളിൽ വ്യാപക ചർച്ചക്ക് വഴി വച്ചു.

വരവേൽപ്പ് സിനിമയ്ക്ക് സമാനമായ സാഹചര്യമാണ് കേരളത്തിൽ വ്യവസായികൾക്ക് നേരിടേണ്ടി വരുന്നതെന്നായിരുന്നു പ്രതിപക്ഷ ആരോപണം.

പ്രൈവറ്റ് ബസ് ജീവനക്കാരുടെ സംഘര്‍ഷങ്ങള്‍ പതിവാകുന്നു: അതേസമയം, തൊടുപുഴ മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്‌റ്റാൻഡിൽ ബസ് ജീവനക്കാരുടെ അടിപിടിയും പരാക്രമവും പതിവാകുന്നു എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ബസ് സമയക്രമം പാലിച്ചില്ല എന്ന കാരണങ്ങള്‍ പറഞ്ഞ് യാത്രക്കാരുടെ മുന്നിൽവച്ച് ബസ് ജീവനക്കാരുടെ പരസ്‌പരമുള്ള കലഹം ഒരു സ്ഥിരം കാഴ്‌ചയാണ്. ഇതുമൂലം സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള സാധാരണ യാത്രക്കാരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

ബസ് സ്‌റ്റാൻഡിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടായാൽ കൈകാര്യം ചെയ്യാൻ പൊലീസ് ഔട്ട്പോസ്‌റ്റ് ഉണ്ട്. എന്നാൽ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ മാത്രമാണ് സാധാരണ ഇവിടെ ഡ്യൂട്ടിക്കുള്ളത്. ഇത് സംഘർഷങ്ങളുണ്ടായാൽ നടപടിയെടുക്കുന്നത് വൈകാൻ കാരണമാകുന്നു.

കഴിഞ്ഞ വെള്ളിയാഴ്‌ച (ജൂൺ 23) വൈകുന്നേരം ഓവർടേക്കിങ്ങിനെ ചൊല്ലിയുള്ള ബസ് ഡ്രൈവര്‍മാര്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതില്‍ ഒരു ബസ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തൊടുപുഴ - ചെപ്പുകുളം റോഡിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവർ റോബിനായിരുന്നു തലയ്‌ക്ക് പരിക്കേറ്റത്.

സംഘര്‍ഷം സമയക്രമത്തെ സംബന്ധിച്ച്: തൊടുപുഴ-മുവാറ്റുപുഴ റോഡിൽ സർവീസ് നടത്തുന്ന തച്ചുപറമ്പൻ ബസിലെ ജീവനക്കാർ ആയിരുന്നു ആക്രമിച്ചത്. മോർ ജങ്ഷനില്‍ വച്ചുണ്ടായ ഓവർടേക്കിങ്ങിനെ സംബന്ധിച്ചുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ബസ് സ്‌റ്റാന്‍റിലെത്തിയ ശേഷം തച്ചുപറമ്പൻ ബസിലെ ജീവനക്കാരായ സലാം, സുഭാഷ് എന്നിവർ ടിക്കറ്റ് മെഷീൻ കൊണ്ടായിരുന്നു റോബിനെ ആക്രമിച്ചത്.

മറ്റ് ജീവനക്കാർ ഇവരെ തടയാൻ ശ്രമിച്ചെങ്കിലും ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. തുടർന്ന് എയ്‌ഡ്‌ പോസ്‌റ്റിലെ ഉദ്യോഗസ്ഥൻ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി പ്രതികളെ അറസ്‌റ്റ് ചെയ്‌തിരുന്നു. നിരവധി യാത്രക്കാർ വന്നുപോകുന്ന തൊടുപുഴ മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്‌റ്റാൻഡിൽ ചില റൂട്ടുകളിൽ ഓടുന്ന ഏതാനും ബസുകളിലെ ജീവനക്കാരാണ് പതിവായി പ്രശ്‌നം ഉണ്ടാക്കുന്നതെന്ന തരത്തിലുള്ള പരാതികള്‍ നേരത്തെ ഉയർന്നിരുന്നു.

ഇത്തരത്തിലുള്ള പലരും ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണെന്നാണ് നാട്ടുകാരുടെയും ബസ് ജീവനക്കാരുടെയും ആരോപണം. സ്ഥിരമായി പ്രശ്‌നങ്ങളുണ്ടാക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കൽ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന ആവശ്യം.

ABOUT THE AUTHOR

...view details