കൊല്ലം: രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിലും കാറ്റിലും കൊല്ലം ജില്ലയിൽ വ്യാപക നാശനഷ്ടം. തീരദേശ മേഖലയിൽ കടൽകയറ്റം രൂക്ഷമാണ്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീണു. കൊല്ലം- പരവൂർ തീരദേശ റോഡ് കടലെടുത്തു. താണ്ഡവമാടുന്ന കടൽ, ജില്ലയിലെ തീരദേശവാസികളെ ദുരിതത്തിലാക്കുകയാണ്.
കൂടുതല്‍ വാര്‍ത്തയ്ക്ക്:മൂന്ന് ദിവസം മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച ശേഷം കൊല്ലാൻ ശ്രമം; പ്രതി പിടിയില്‍
ആലപ്പാട് പഞ്ചായത്തിലാണ് സ്ഥിതി രൂക്ഷം. വെള്ളാനത്തുരുത്, പണിക്കർക്കടവ് പടിഞ്ഞാറ്, ചെറിയഴീക്കൽ, കുഴുത്തുറ, ശ്രായിക്കാട് അഴീക്കൽ എന്നിവിടങ്ങളിൽ കടൽ കയറി വീടുകളിൽ വെള്ളം കയറി. ആലപ്പാട് പഞ്ചായത്തിലെ മൂന്ന് വീടുകൾ കടലാക്രമണത്തിൽ തകർന്നു. തീരത്തെ എല്ലാ വീടുകളിലും തിരമാലകൾ അടിച്ചു കയറി. കടൽഭിത്തി തകർത്ത് എത്തിയ കടൽ തീരദേശ റോഡുകൾ കടന്ന് പരന്ന് ഒഴുകുകയാണ്.
കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് ആലപ്പാട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പരവൂർ-കൊല്ലം തീരദേശ പാത ശക്തമായ തിരമാലയിൽ തകർന്നു. കടൽ വെള്ളം കായലിലേക്ക് ഒഴുകുകയാണ്. ശക്തികുളങ്ങരയിൽ ശക്തമായ കാറ്റിലും മഴയിലും കൂറ്റൻ മരം ദേശീയ പാതയിൽ കടപുഴകി വീണു. വാഹനഗതാഗതം കുറവായതിനാൽ വൻ അപകടം ഒഴിവായി. ഫയർഫോഴ്സ് എത്തി റോഡിൽ വീണ മരം നീക്കം ചെയ്തു.
ഉൾക്കടൽ പ്രക്ഷുബ്ദമായതിനെ തുടർന്ന് മൂന്ന് ശ്രീലങ്കൻ ബാർജറുകൾ ഉൾപ്പെടെ ആറ് കപ്പലുകൾ കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടു. മലയോര മേഖലയിലും സ്ഥിതി രൂഷമാണ്. കൃഷിയിടങ്ങളിൽ വെള്ളം കയറി തുടർച്ചയായി മഴപെയ്തതതോടെ കല്ലടയാറ്റിലെ ജലനിരപ്പ് ഉയർന്നു. മലയോര മേഖലയിൽ മണ്ണിടിച്ചിലുണ്ടായി. മരങ്ങൾ കടപുഴകി വീണതോടെ ജില്ലയിൽ വിവിധയിടങ്ങളിൽ വൈദ്യുതി ബന്ധം തകരാറിലായി.
ജില്ലയിലെ സാഹചര്യം കണക്കിലെടുത്ത് ആറ് താലൂക്കുകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോള്‍ റൂം തുറന്നു. 35,000 പേരെ മാറ്റി പാർപ്പിക്കാൻ സൗകര്യമുള്ള 358 ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്. തൃക്കോവിൽ വട്ടത്ത് കനത്ത മഴയെ തുടർന്ന് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് അഞ്ച് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ഇവിടെ ഒരു ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. കൊവിഡ് ചികിത്സ കേന്ദ്രങ്ങളിൽ ഓക്സിജൻ വിതരണം ഉറപ്പാക്കാൻ കരുതലായി ജനറേറ്ററുകളും ക്രമീകരിച്ചിട്ടുണ്ട്.