കൊല്ലം :ആഡംബര റിസോർട്ടിലെ താമസവുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുമ്പോൾ വിശദീകരണവുമായി യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം. അമ്മയുടെ ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ടാണ് തങ്ങള്‍ റിസോർട്ടിൽ താമസിച്ചത്. സ്വന്തം വീടിന്‍റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് താമസം മാറേണ്ടി വന്നതെന്നും ചിന്ത കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കൊവിഡിന് ശേഷം അമ്മയ്‌ക്കുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾക്ക് ചികിത്സ തേടിയാണ് ആയുർവേദ റിസോർട്ടിൽ താമസിച്ചത്. സ്വന്തം വീടിന്‍റെ പണി ഇനിയും പൂർത്തിയായിട്ടില്ല. ഇതേ അപ്പാര്‍ട്ട്‌മെന്‍റിന് മുകളിലാണ് ഡോ. ഗീത താമസിക്കുന്നത്. ഇവരുടെ പരിചരണം അമ്മയ്‌ക്ക് ലഭിക്കാനും പുറമെ, ശുചിമുറിയും മറ്റ് സൗകര്യങ്ങളും കണക്കാക്കിയുമാണ് ഇവിടെ താമസമാക്കിയത്. 20,000 രൂപ മാസവാടക നിരക്കില്‍ മാത്രമായിരുന്നു താമസം. തന്‍റെ മാതാവും പിതാവും വിരമിച്ച അധ്യാപകരാണ്. ഇവര്‍ക്ക് പെന്‍ഷന്‍ തുക ലഭിക്കുന്നുണ്ട്. ഇതിനുള്ള വാടക അമ്മയ്‌ക്ക് ലഭിക്കുന്ന പെന്‍ഷനില്‍ നിന്നും തന്‍റെ കൈയില്‍ നിന്നുമാണ് കൊടുത്തത്. വിവാദങ്ങളില്‍ കഴമ്പില്ല.
'വാടക വെള്ളവും കറന്‍റ് ചാര്‍ജും അടക്കം':ബാങ്ക് ട്രാന്‍സ്‌ഫര്‍ വഴിയാണ് വാടക നല്‍കിയത്. സഹായത്തിനായി ആദ്യം രണ്ട് പേരുണ്ടായിരുന്നു. വെള്ളവും കറന്‍റ് ചാര്‍ജും അടക്കമാണ് അവര്‍ 20,000 രൂപ വാടക പറഞ്ഞത്. അത് കൃത്യമായി തന്നെ നല്‍കിയിട്ടുണ്ട്. തന്‍റെ സ്വകാര്യ വിവരങ്ങള്‍ പരസ്യമാക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ചിന്ത ജെറോം പറഞ്ഞു.
അതേസമയം, ചിന്ത താമസിച്ചിരുന്ന കൊല്ലം തങ്കശേരിയിലെ സ്വകാര്യ റിസോർട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ മൂന്ന് മുറികളുള്ള അപ്പാര്‍ട്ട്‌മെന്‍റിലാണ് ചിന്ത ജെറോം ഒന്നേമുക്കാൽ വർഷം താമസിച്ചതെന്നും പ്രതിദിനം 8500 രൂപയാണ് ഈ അപ്പാർട്ട്‌മെന്‍റിന്‍റെ വാടകയെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആരോപണം.
ഇക്കണക്കിൽ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നൽകേണ്ടി വന്നു. ഇത്രയും പണം ചിന്തയ്‌ക്ക് എങ്ങനെ കിട്ടി, അവരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം എന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആവശ്യം. പാരിസ്ഥിതിക നിയമങ്ങൾ മറികടന്ന് അനധികൃതമായി പ്രവർത്തിക്കുന്ന റിസോർട്ടിലാണ് ചിന്ത താമസിച്ചതെന്നും റിസോര്‍ട്ടുമായി ഇവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും വിജിലൻസ് ഡയറക്‌ടര്‍ക്കും എൻഫോഴ്‌സ് ഡയറക്‌ടര്‍ക്കും നല്‍കിയ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ വ്യക്തമാക്കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്‌ണു സുനിൽ പന്തളമാണ് വിജിലൻസിനും ഇഡിയ്‌ക്കും പരാതി നല്‍കിയത്.
'പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന' :പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് മുന്നോട്ട് നീങ്ങുന്നതിന്‍റെ പശ്ചാത്തലത്തിലാണ് വിഷയത്തിൽ പ്രതികരണവുമായി ചിന്ത ജെറോം മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിയത്. അതേസമയം, തുടർച്ചയായി ചിന്തയുടെ പേരിൽ വിവാദങ്ങൾ സൃഷ്‌ടിക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ. ജില്ലയിലെ ഡിവൈഎഫ്‌ഐക്കുള്ളിലെ ഗ്രൂപ്പ് പോരാണ് ചിന്തക്കെതിരായ വിവാദങ്ങൾക്ക് തിരികൊളുത്തിയതെന്നും സൂചനയുണ്ട്. വിഷയത്തിൽ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ യുവജന സംഘടനകളുടെ തീരുമാനം.