കൊല്ലം: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കരവാളൂർ ഗ്രാമ പഞ്ചായത്തിലെ വെഞ്ചേമ്പ് പിനാക്കിൾ വ്യൂ പോയിന്‍റിൽ എത്തിയവര്‍ക്ക് അഞ്ചൽ പൊലീസിന്‍റെ എട്ടിന്‍റെ പണി. കൊവിഡ് വ്യാപനം അതിരൂക്ഷമായ പ്രദേശത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് അഞ്ഞൂറില്‍ അധികം വരുന്ന സഞ്ചാരികള്‍ പ്രക്യതിഭംഗി ആസ്വദിക്കാന്‍ എത്തിയത്. അതിശക്തമായ മഞ്ഞുവീഴ്‌ചയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇത് കാണാനായി ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്താറുള്ളത്. അതിരാവിലെ മുതല്‍ നിരവധി ബൈക്കുകളിലും സ്വകാര്യ വാഹനങ്ങളിലുമായി എത്തിയവരെ പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു.
കോടമഞ്ഞ് കാണാനെത്തിയവര്‍ക്ക് എട്ടിന്‍റെ പണികൊടുത്ത് അഞ്ചല്‍ പൊലീസ്
കൊവിഡ് വ്യാപനം അതിരൂക്ഷമായ പ്രദേശത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച് കോടമഞ്ഞ് ആസ്വദിക്കാനെത്തിയവർക്കാണ് പൊലീസ് പണി കൊടുത്തത്.
പൊലീസ് വാഹനങ്ങൾ പിടിച്ചെടുക്കുകയും 2000 രൂപ വീതം പിഴ ചുമത്തുകയും ചെയ്‌തു. രണ്ടു ലക്ഷത്തോളം രൂപയാണ് പൊലീസ് ഇവിടെ നിന്നു മാത്രം പിഴ ഈടാക്കിയതെന്നാണ് വിവരം. കൂടാതെ ഇരുചക്ര വാഹനങ്ങളും മറ്റ് നിരവധി വാഹനങ്ങളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാതെയും മാസ്ക് പോലും ധരിക്കാതെയാണ് അതിരാവിലെ മിക്കവരും കോടമഞ്ഞ് കാണാനെത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍ പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് അഞ്ചൽ പിനാക്കൾ വ്യൂ പോയിന്‍റിലെ മഞ്ഞുരുക്ക് കാണാൻ ആളുകൾ എത്തിയത്. ഒരു ദിവസം തന്നെ ഇത്രയും ആളുകൾ എങ്ങനെയെത്തി എന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.