വേനൽ ചൂടിൽ നാടും നഗരവും ഉരുകിയൊലിക്കുകയാണ്. ദാഹജലത്തിനായി ജന്തുജാലങ്ങൾ നെട്ടോട്ടമോടുമ്പോൾ കാസർകോട് കേന്ദ്ര സർവകലാശാലയിൽ പക്ഷികൾക്ക് തെളി നീര് ഒരുക്കിയിരിക്കുകയാണ് വിദ്യാര്‍ഥികള്‍. കലാലയ മുറ്റത്തെ മരങ്ങളിലെല്ലാം മൺചട്ടികൾ സ്ഥാപിച്ച് എല്ലാ ദിവസവും ഇവിടെയെത്തുന്ന കിളി കൂട്ടങ്ങൾക്ക് മുടങ്ങാതെ ദാഹജലം പകരുന്നു ഇവര്‍. സർവ്വകലാശാല സോഷ്യൽവർക്ക് പഠന വിഭാഗത്തിലെ അധ്യാപിക ലക്ഷ്മിയുടെ ആശയം പ്രാവർത്തികമാക്കിയപ്പോൾ അതിരില്ലാത്ത സന്തോഷമാണ് വിദ്യാർഥികൾക്ക്. ഇപ്പോൾ മറ്റു വകുപ്പിലെ വിദ്യാർഥികൾ കൂടി തണ്ണീർതടങ്ങൾ സ്ഥാപിച്ചു തുടങ്ങി. പക്ഷികൾ തണ്ണീർത്തടങ്ങളുടെ വെള്ളം ഇറ്റിറക്കുന്നതും കുളിക്കുന്നതുമെല്ലാം കൗതുകത്തോടെയാണ് ഇവരെല്ലാം വീക്ഷിക്കുന്നത്.