കാസർകോട്:മാതൃ സ്നേഹത്തിന് മുന്നിൽ ജാതിയും മതവും നിഷ്പ്രഭമായി... ഒരമ്മയുടെ മുഴുവന്‍ വാത്സല്യവും കൊടുത്ത് കതിർ മണ്ഡപത്തിലേക്ക് മകളെ കൈപിടിച്ച് കയറ്റുമ്പോൾ ആയിഷാബിയുടെ മനസ് സന്തോഷം കൊണ്ട് നിറഞ്ഞു. വാക്കുകളാല്‍ നിര്‍വചിക്കാനാവാത്ത നിമിഷങ്ങള്‍... കാരണം ഈ സന്തോഷത്തിന് പിന്നില്‍ ഒരച്ഛന്‍റെ സ്വപ്‌ന സാക്ഷാത്കാരം കൂടിയുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാഞ്ഞങ്ങാട് പരിസരങ്ങളില്‍ വിവിധ ജോലികള്‍ ചെയ്‌ത് ജീവിച്ചിരുന്ന കൃഷ്‌ണനെന്ന വ്യക്തി തന്‍റെ രണ്ട് പെണ്‍കുട്ടികളെ ആയിഷാബിയുടെ കൈകളില്‍ ഏല്‍പ്പിച്ചത്. ഒന്‍പതും പതിനൊന്നും വയസുള്ള കാര്‍ത്തുവിനെയും രോഹിണിയേയും സ്വന്തം പിതാവില്‍ നിന്ന് ഏറ്റെടുക്കുമ്പോള്‍ ആയിഷാബി നല്‍കിയ ഒരു വാക്കുണ്ട്. 'മക്കളെ ഞാന്‍ പൊന്നുപോലെ നോക്കിക്കൊളളാമെന്ന്'. പിതാവിന് നല്‍കിയ വാക്ക് പാലിച്ച സന്തോഷത്തിലാണ് ആയിഷാബി ഇപ്പോള്‍. ഇക്കഥ തുടങ്ങുന്നത് 15 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.
കാഞ്ഞങ്ങാട്ടെ പരേതനായ ടി.എച്ച്. അഹമ്മദ് ഹാജിയുടെ ഭാര്യയാണ് ആയിഷാബി. സമീറും മുനീറും സാഹിറയുമാണ് മക്കൾ. ഇവരുമൊത്ത് സന്തോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുമ്പോഴാണ് കൃഷ്‌ണന്‍ സാമ്പത്തിക പ്രയാസങ്ങള്‍ കാരണം സ്വന്തം മക്കളെ ആയിഷാബിയുടെ കൈകളില്‍ ഏല്‍പ്പിക്കുന്നത്. വേദനയോടെയാണെങ്കിലും പറക്കമുറ്റാത്ത രണ്ട് മക്കളെയും കൃഷ്‌ണന്‍ ആയിഷാബിയുടെ കൈകളിലേല്‍പ്പിച്ചു.
പിതാവിന്‍റെയും മക്കളുടെയും നിസഹായതയ്ക്ക് മുന്നില്‍ ആയിഷാബി മറ്റൊന്നും ചിന്തിച്ചില്ല. സ്വന്തം മക്കള്‍ക്കൊപ്പം അവരെയും ചേര്‍ത്ത് പിടിച്ചു. അന്ന് മുതല്‍ ആയിഷാബിക്ക് മക്കള്‍ അഞ്ചായി. സമീറും മുനീറും സാഹിറയും സഹോദരിമാരെ സ്നേഹം കൊണ്ട് പൊതിഞ്ഞു.