കാസര്‍കോട്: പെരിയ ചെക്കിപ്പള്ളത്തെ സുബൈദ കൊലക്കേസിലെ മുഖ്യ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കര്‍ണാടക സുള്ള്യ അജ്ജാവര സ്വദേശിയായ അബ്ദുള്‍ അസീസിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
സുബൈദ കൊലക്കേസിലെ മുഖ്യ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്
സീതാംഗോളിയില്‍ താമസിച്ചിരുന്ന അബ്ദുള്‍ അസീസിനെ കേസില്‍ നേരത്തെ പിടികൂടിയിരുന്നെങ്കിലും മറ്റൊരു കേസില്‍ സുള്ള്യയില്‍ ഹാജരാക്കി മടങ്ങുന്നതിനിടെ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു
സീതാംഗോളിയില്‍ താമസിച്ചിരുന്ന അബ്ദുള്‍ അസീസിനെ കേസില്‍ നേരത്തെ പിടികൂടിയിരുന്നെങ്കിലും മറ്റൊരു കേസില്‍ സുള്ള്യയില്‍ ഹാജരാക്കി മടങ്ങുന്നതിനിടെ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. 2018 സപ്തംബര്‍ 14ന് ഉച്ചയോടെയാണ് അസീസ് രക്ഷപ്പെട്ടത്. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. അബ്ദുള്‍ അസീസിന്‍റെ നാല് ചിത്രങ്ങള്‍ സഹിതമാണ് ലുക്ക് ഒട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവർക്ക് കാസര്‍കോട് ജില്ല പൊലീസ് മേധാവി, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബേക്കല്‍ സി.ഐ എന്നിവരിലാരെയെങ്കിലും ബന്ധപ്പെടാമെന്നാണ് അറിയിച്ചിരിക്കുന്നത്. 2018 ജനുവരി 17 നാണ് ചെക്കിപ്പള്ളത്തെ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സുബൈദയെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കാനായി പ്രതി കൊലപ്പെടുത്തിയത്.