കേരളം

kerala

ചരിത്രമുറങ്ങുന്ന 'ബസ്‌തി'കള്‍; ആളുകള്‍ ചുരുങ്ങിയപ്പോഴും ചൈതന്യം വറ്റാതെ ആയിരം വര്‍ഷങ്ങള്‍ പഴക്കമുള്ള ജൈനക്ഷേത്രങ്ങള്‍

കേരളത്തിൽ അധികം പ്രചാരമില്ലാത്ത ജൈനമതം ഇന്നും നിലനിൽക്കുന്ന വളരെ ചുരുക്ക ചില സ്ഥലങ്ങളിൽ ഒന്നാണ് ബങ്കരമഞ്ചേശ്വരം, പരിചയപ്പെടാം ആയിരം വര്‍ഷങ്ങള്‍ പഴക്കമുള്ള ചതുര്‍മുഖബസ്‌തിയും പാര്‍ശ്വനാഥബസ്‌തിയും

By

Published : Jan 23, 2023, 3:27 PM IST

Published : Jan 23, 2023, 3:27 PM IST

ജൈനക്ഷേത്രങ്ങള്‍  ആയിരം വര്‍ഷങ്ങള്‍ പഴക്കമുള്ള ജൈനക്ഷേത്രങ്ങള്‍  ജൈനമതം  ബങ്കരമഞ്ചേശ്വരം  ചതുര്‍മുഖബസ്‌തി  പാര്‍ശ്വനാഥബസ്‌തി  ബസ്‌തി  കാസർകോട്  Jain temple  Jain temple having more than thousand years legacy  Kasargod kerala
ചൈതന്യം വറ്റാതെ ആയിരം വര്‍ഷങ്ങള്‍ പഴക്കമുള്ള ജൈനക്ഷേത്രങ്ങള്‍

ചൈതന്യം വറ്റാതെ ആയിരം വര്‍ഷങ്ങള്‍ പഴക്കമുള്ള ജൈനക്ഷേത്രങ്ങള്‍

കാസർകോട്: ആയിരം വർഷങ്ങൾ പഴക്കമുള്ള ചരിത്രമുറങ്ങുന്ന ജൈനക്ഷേത്രങ്ങളാണ് മഞ്ചേശ്വരത്തെ ചതുര്‍മുഖബസ്‌തിയും പാര്‍ശ്വനാഥബസ്‌തിയും. രാജ്യത്ത് നിലവിലുളള അപൂര്‍വം ചില ജൈനക്ഷേത്രങ്ങളില്‍ ഉള്‍പ്പെടുന്നവയാണിവ. വർഷങ്ങൾക്ക് മുമ്പ് 400ഓളം ജൈനമത കുടുംബങ്ങൾ ഇവിടെ ഉണ്ടായിരുന്നെങ്കിലും ഇന്നത് ആറു കുടുംബങ്ങളായി ചുരുങ്ങി. ഈ ആറ് കുടുംബങ്ങളിലായി 27 അംഗങ്ങളാണ് നിലവില്‍ ഈ രണ്ടു ക്ഷേത്രങ്ങളും സംരക്ഷിച്ചു പോരുന്നത്.

മഞ്ചേശ്വരത്തെ ഹൊസങ്കടിയില്‍ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് പാര്‍ശ്വനാഥബസ്‌തി സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന് പരിസരത്തതാണ് ജൈനവിഭാഗത്തിലുള്ള കുടുംബം താമസിക്കുന്നതും. ഇവിടെ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് ചതുര്‍മുഖബസ്‌തിയുള്ളത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ തന്നെ ജൈനമതം വേരുറപ്പിച്ച മണ്ണായിരുന്നു ഇത്. ബങ്കര എന്നത് ഇവിടെ നിലനിന്നിരുന്ന ജൈനരാജവംശത്തിന്‍റെ നാമധേയമായിരുന്നു. ഇതില്‍ നിന്നാണ് ബങ്കരമഞ്ചേശ്വരം എന്ന സ്ഥലനാമത്തിന്‍റെ ആവിര്‍ഭാവം. ജൈനമതം ശക്തിപ്രാപിച്ച കാലഘട്ടത്തിലാണ് ഈ രണ്ട് ക്ഷേത്രങ്ങളും സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു.

ജൈനക്ഷേത്രങ്ങള്‍ ബസ്‌തികള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ചതുര്‍മുഖ ജൈനക്ഷേത്രത്തില്‍ ജൈനമത സ്ഥാപകനായ വര്‍ദ്ധമാനമഹാവീരയാണ് മുഖ്യപ്രതിഷ്ഠ. ക്ഷേത്രത്തിന്‍റെ ഒരോ ദിശയിലും ഓരോ തീര്‍ത്ഥങ്കരന്‍മാരെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കിഴക്ക് ശാന്തിനാഥ തീര്‍ത്ഥങ്കര, പടിഞ്ഞാറ് ആദിനാഥ തീര്‍ത്ഥങ്കര, തെക്ക് മഹാവീര, വടക്ക് ചന്ദ്രനാഥ തീര്‍ത്ഥങ്കര എന്നിങ്ങനെയാണ് പ്രതിഷ്ഠ. പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന മതമായിരുന്നു ജൈനമതം എന്നതിനുളള ഉത്തമോദാഹരണമാണ് ക്ഷേത്രത്തിന് സമീപമുളള അശോകമരവും നാഗപ്രതിഷ്ഠയും.

പാര്‍ശ്വനാഥസ്വാമി ബസ്‌തിയിലെ മുഖ്യപ്രതിഷ്ഠ ജൈനമതത്തിലെ 23-ാമത്തെ തീർത്ഥങ്കരനായ പാര്‍ശ്വനാഥ തീര്‍ത്ഥങ്കരയാണ്. ഉപപ്രതിഷ്ഠയായി പത്മാവതിദേവിയും നിലകൊളളുന്നു. നാഗപ്രതിഷ്ഠ ഇവിടെയും കാണാം. ജൈനകുടുംബത്തിലെ നാലാം തലമുറയില്‍പെടുന്നവരാണ് ഇവിടുത്തെ പൂജാദി കര്‍മ്മങ്ങള്‍ നിലവില്‍ നിര്‍വഹിക്കുന്നത്. കേരളത്തിൽ അധികം പ്രചാരമില്ലാത്ത ജൈനമതം ഇന്നും നിലനിൽക്കുന്ന വളരെ ചുരുക്ക ചില സ്ഥലങ്ങളിൽ ഒന്നാണ് ബങ്കരമഞ്ചേശ്വരം. ദിവസവും രാവിലെ പൂജ കഴിഞ്ഞാൽ ക്ഷേത്രങ്ങൾ അടക്കും. ചതുര്‍മുഖബസ്‌തി ക്ഷേത്രത്തിൽ രാവിലെ ഏഴ് മുതൽ എട്ടുവരെയും പാര്‍ശ്വനാഥബസ്‌തിയിൽ എട്ട് മുതൽ ഒമ്പത് വരെയുമാണ് പൂജ.

ബസ്‌തികളില്‍ നവരാത്രി ഉത്സവവും നടക്കാറുണ്ട്. ജൈനക്ഷേത്രങ്ങള്‍ സന്ദർശിക്കാൻ വിനോദസഞ്ചാരികളും ചരിത്ര പഠന വിദ്യാർഥികളുമടക്കം എത്താറുമുണ്ട്. ആചാര അനുഷ്‌ഠാനങ്ങൾക്കൊപ്പം തികഞ്ഞ സസ്യഭുക്കുകളായ ജൈനമതക്കാർ സൂര്യാസ്‌തമയത്തിനുശേഷം ആഹാരം ഭക്ഷിക്കാന്‍ പാടില്ലെന്ന തത്വം അതേപടി അനുസരിച്ചുപോരുന്നു. സൂര്യാസ്‌തമയത്തിനുശേഷം വിളക്ക് കത്തിച്ച് ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഈ വിളക്കില്‍ പ്രാണികള്‍ വന്ന് വീഴാനുളള സാധ്യതകൂടുതലാണെന്നും അത് തങ്ങളുടെ അഹിംസ വിശ്വാസത്തിന് എതിരാണെന്നുമുളള ബോധമാണ് ഇത്തരം ഒരു തത്വം അതേപടി അനുസരിക്കുന്നതിന് പിന്നിലെ രഹസ്യം. കിണറിൽ നിന്നും വെള്ളം എടുക്കുമ്പോഴും, ശുദ്ധീകരിക്കുമ്പോഴും പ്രാണികളെ കൊല്ലാതിരിക്കാന്‍ ഇവർ രഹസ്യമാർഗം സ്വീകരിച്ചു വരുന്നു.

ഇവര്‍ സ്വഗൃഹങ്ങളില്‍ തുളുവും മലയാളവും സംസാരിക്കുന്നുണ്ടെങ്കിലും മാതൃഭാഷയായി കണക്കാക്കുന്നത് കന്നടയാണ്. പുരാതനകാലത്തെ ജൈനമത സ്വാധീനത്തിനു തെളിവായി കേരളത്തിൽ ചിതറിക്കിടക്കുന്ന ജൈന ക്ഷേത്രങ്ങളിൽ പ്രധാനപെട്ടതാണ് ചതുര്‍മുഖബസ്‌തിയും പാര്‍ശ്വനാഥബസ്‌തിയും.

ABOUT THE AUTHOR

...view details