കാസർകോട്: കാലത്തിന് മായ്ക്കാനാകാത്ത ബാല്യത്തിന്‍റെ ഓര്‍മകളെ അവന്‍ പലകുറി വിളക്കി നോക്കിയിട്ടുണ്ട്. പക്ഷെ ഓർമയില്‍ എവിടെയോ അത് മാഞ്ഞ് പോയിരിക്കുന്നു... ചിലത് അങ്ങനെയാണ് കെട്ടുകഥകളേക്കാള്‍ മായികമായിരിക്കും യാഥാര്‍ത്ഥ്യം... 2005 നവംബറിലെ ആദ്യ ആഴ്ചയിലെന്നോ ഒരു മഴയത്ത് ഷജീറിന്‍റെ കയ്യും പിടിച്ച് പാലാട്ട് വീട്ടിന്‍റെ മുറ്റത്തെത്തിയ ഹാഷിമിന് ഉമ്മയും ഉപ്പയുമില്ലാത്തതിന്‍റെ വേദനയല്ല... മറിച്ച് പെറ്റമ്മയെ കാണാനുള്ള മോഹമാണ്..
‘അനാഥ ബാലനാണ്, ഇവനെ അനാഥാലയത്തിൽ എത്തിക്കണം’ ഇതായിരുന്നു ഏഴുവയസുകാരന്‍റെ കയ്യിലുള്ള തുണ്ടു കടലാസില്‍ ആരോ എഴുതികൊടുത്തത്. ഹാഷിമിന്റെ ജീവിതം മാറിമാറിഞ്ഞത് അവിടെ നിന്നാണ്. വർഷങ്ങൾക്ക് മുൻപ് ഏതോ നാട്ടില്‍ എന്നോ നടന്ന ഒരു കലാപത്തിനിടെ, ഉമ്മയുടെ കൈവിട്ട ഹാഷിം ഒറ്റപ്പെട്ടു.
ഉമ്മയെ നഷ്ടപ്പെടുത്തിയ കലാപം:തെന്നിത്തെറിച്ച് അവന്‍ ഏതോ നാട്ടിലെത്തി. എവിടെ നിന്നോ ട്രെയിൻ കയറി 2005 ൽ ഏഴാമത്തെ വയസിൽ കാഞ്ഞങ്ങാട് എത്തി. കുട്ടിയുടെ സങ്കടം കണ്ടാവണം വഴിയിൽ കണ്ട ആരോ മലയാളത്തിൽ ഒരു കുറിപ്പെഴുതി പാണത്തൂരിലേക്കുള്ള ബസ് കയറ്റി വിട്ടു. കണ്ടക്ടർ കുട്ടിയെ മൂന്നാം മൈലിൽ ഇറക്കി. ബസ് സ്റ്റോപ്പിന് അടുത്തുള്ള കടയ്ക്ക് മുന്നിൽ ഒരു തുണ്ട് കടലാസുമായി നിൽക്കുന്ന കുട്ടിയുടെ മുന്നിലൂടെ പലരും കടന്നു പോയി. ചിലരവനെ ആശ്ചര്യത്തോടെയും ചിലര്‍ നിസ്സഹായതയോടേയും നോക്കി.
ഒടുവിലൊരു 15 വയസുകാരൻ ഷജീർ ഹാഷിമിന് മുന്നില്‍ പ്രതീക്ഷയുടെ കൈനീട്ടി, അവനാ കൈപിടിച്ചു... ഷജീർ ഹാഷിമിന്‍റെ കയ്യിലെ തുണ്ട് കടലാസ് തുറന്നു നോക്കി. അങ്ങനെ കോരിചൊരിയുന്ന മഴയത്ത് 7 വയസുള്ള ഉത്തരേന്ത്യൻ ബാലന്‍റെ കയ്യും പിടിച്ച് ഷജീർ തന്റെ പാലാട്ട് വീട്ടിലെത്തി. അന്നത്തെ ഏഴ് വയസുകാരന്‍ ടിഇ ഹാഷിമിന് ഇന്ന് 23 വയസായി. മൂന്നാം മൈലിലെ ഷജീറിന്റെ വീട് അവന്‍റെ സ്വന്തം വീടായി. ഷജീറിന്‍റെ ഉപ്പയും ഉമ്മയും ഹാഷിമിന്റേയുമായി.