കാസർകോട്: വനമിറങ്ങി വീണ്ടും കാട്ടാനക്കൂട്ടം. കൂട്ടമായെത്തുന്ന കാട്ടാനകള്‍ കൃഷിയിടങ്ങള്‍ വ്യപകമായി നശിപ്പിക്കുന്നതിനാല്‍ വനമേഖലയോട് ചേര്‍ന്നുള്ള ജനവാസകേന്ദ്രങ്ങള്‍ ഭീതിയിലാണ്. എരിഞ്ഞിപ്പുഴ,റാണിപുരം, നെയ്യംകയം, കുണ്ടുച്ചി, പള്ളഞ്ചി, അഡൂര്‍, കാറഡുക്ക തുടങ്ങിയ സ്ഥല ങ്ങളിലാണ് കാട്ടാനകള്‍ വിഹരിക്കുന്നത്. നേരത്തെ രാത്രികാലങ്ങളിലാണ് ആനക്കൂട്ടം വനമിറങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ആനക്കൂട്ടം കൃഷിയിടങ്ങളിലുള്‍പ്പടെ എത്തുന്നു.
നട്ടുവളര്‍ത്തുന്ന കൃഷിയും അദ്ധ്വാനിച്ചുണ്ടാക്കുന്ന വീടും സമ്പാദ്യങ്ങളും ആനക്കലിയില്‍ പൊലിയുകയാണ്. റാണി പുരത്തെ നിരവധി കുടുംബങ്ങള്‍ കാട്ടാന ഭീതിയിലാണ് കഴിയുന്നത്. ഇരുപതോളം ആനകള്‍ ഈ പ്രദേശങ്ങളില്‍ ഉണ്ടെന്നാണ് പറയുന്നത്. കര്‍ണാടക വനത്തില്‍ നിന്നുമാണ് ആനക്കൂട്ടം കേരളാതിര്‍ത്തി കടന്നെത്തിയത്.