തെരുവുക്കച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ പദ്ധതി; പ്രതിഷേധിച്ച് ബസുടമകള്‍
പുതിയ ബസ് സ്റ്റാന്‍ഡിനകത്തെ സ്ഥലത്താണ് മിനിസ്റ്റാളുകൾ പണിയാൻ നീക്കം നടക്കുന്നത്.
കാസർകോട്: നഗരത്തിലെ ബസ് പാർക്കിങ് കേന്ദ്രത്തിൽ തെരുവുകച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി ബസുടമകൾ. പുതിയ ബസ് സ്റ്റാന്‍ഡിനകത്തെ സ്ഥലത്താണ് മിനിസ്റ്റാളുകൾ പണിയാൻ നീക്കം നടക്കുന്നത്. തീരുമാനവുമായി നഗരസഭ മുന്നോട്ട് പോവുകയാണെങ്കിൽ ബസ്റ്റാൻഡ് ബഹിഷ്‌കരിക്കാനാണ് ബസുടമകളുടെയും തൊഴിലാളികളുടെയും തീരുമാനം.
പുതിയ ബസ് സ്റ്റാന്‍ഡിന്‍റെ എതിർവശത്താണ് തെരുവുകച്ചവടക്കാരെ പുനരധിവസിപ്പിക്കാനായി നഗരസഭാ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. എൻജിനീയറിങ് വിഭാഗം 52 മിനി സ്റ്റാളുകൾക്കുള്ള സ്ഥലം അളന്ന് മാർക്ക് ചെയ്‌തു കഴിഞ്ഞു. എന്നാൽ കാലങ്ങളായി ദീർഘദൂര ബസുകൾ ഉൾപ്പെടെ നിർത്തിയിടുന്ന സ്ഥലമാണ് നഗരസഭ അളന്നെടുത്തതെന്ന് ബസുടമകൾ ആരോപിക്കുന്നു. ഓരോ വർഷവും ശുചിമുറിക്കും പാർക്കിങ്ങിനുമായി ലക്ഷങ്ങൾ നഗരസഭക്ക് നൽകുന്നുണ്ട്. ഇത് കണക്കിലെടുക്കാതെ മിനിസ്റ്റാൾ നിർമാണവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കിൽ ബസ് സ്റ്റാൻഡിൽ ബസുകൾ കയറ്റാതെ ബഹിഷ്‌കരിക്കുമെന്ന് ബസുടമകൾ വ്യക്തമാക്കി.
നിലവിൽ ബസ്റ്റാന്‍ഡിന് അകത്തുള്ള മിനിസ്റ്റാർ ഉടമകൾ തങ്ങളുടെ വ്യാപാരത്തിന് തടസമായി ബസുകൾ നിർത്തിയിടരുതെന്ന് ആവശ്യപ്പെടുന്നുണ്ട്. ഇതിന് പുറമേ കൂടുതൽ സ്റ്റാളുകൾ വരുന്നതുവഴി ഒരു ബസിന് പോലും നിർത്തിയിടാൻ സ്ഥലം ഇല്ലാത്ത സാഹചര്യമുണ്ടാകും. നഗരത്തിൽ മറ്റൊരിടത്തും ബസ് പാർക്കിങ് സൗകര്യം ഇല്ലെന്നിരിക്കെ പുതിയ പദ്ധതിയിൽ നിന്നും അധികൃതർ പിന്തിരിയണമെന്നും ബസ് ഉടമകളും തൊഴിലാളികളും ആവശ്യപ്പെടുന്നു.