കണ്ണൂർ: പഴയങ്ങാടിയിൽ ഒന്നര കോടി ചെലവഴിച്ച് നിർമിച്ച വഴിയോര വിശ്രമ കേന്ദ്രവും പാർക്കും കാടുകയറി നശിക്കുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് ഉദ്ഘാടനം ചെയ്‌ത പദ്ധതിയാണ് അധികൃതരുടെ അനാസ്ഥ കാരണം നശിക്കുന്നത്. പഴയങ്ങാടി രാമപുരത്താണ് പൊതുമരാമത്ത് വകുപ്പ് വൻ തുക മുടക്കി വഴിയോര വിശ്രമ കേന്ദ്രവും പാർക്കും നിർമിച്ചത്.
2020ലാണ് പദ്ധതിയുടെ നിർമാണം പൂർത്തീകരിച്ചത്. കെഎസ്‌ടിപിക്കായിരുന്നു നിർമാണ ചുമതല. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്‌ത പദ്ധതി രണ്ട് വർഷം കഴിഞ്ഞിട്ടും പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തില്ല. കൊട്ടിയാഘോഷിച്ച് പദ്ധതിയുടെ ഉദ്ഘാടനം നടത്തിയെങ്കിലും യാതൊരു പ്രയോജനവുമില്ലാതെ കാടുകയറിയ അവസ്ഥയിലാണ് വിശ്രമകേന്ദ്രം ഇപ്പോൾ.