കണ്ണൂർ: തളിപ്പറമ്പിൽ എടിഎം കാർഡ് മോഷ്ടിച്ച് 70,000 രൂപ കവർന്ന കേസും, പ്രസ്തുത പ്രതിയുടെ കയ്യിലുണ്ടായിരുന്ന മറ്റൊരു എടിഎം കൈക്കലാക്കി അരലക്ഷം രൂപയോളം പൊലീസുകാരൻ തട്ടിയ സംഭവവും ജില്ല ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കണ്ണൂർ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി മനോജ് കുമാറിനാണ് അന്വേഷണ ചുമതല. ഈ കേസിൽ തളിപ്പറമ്പ് സ്റ്റേഷനിലെ സിപിഒ ഇഎൻ ശ്രീകാന്തിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
more read:പ്രതിയില്‍ നിന്നും എടിഎം കാര്‍ഡ് തട്ടി പണം കവര്‍ന്ന പൊലീസുകാരന് സസ്പെന്‍ഷന്‍
ചൊക്ലി ഒളിവിലം സ്വദേശി മനോജ് കുമാറിന്‍റെ എടിഎം കാർഡ് തട്ടിയെടുത്ത് 70,000 രൂപ കവർന്ന സംഭവത്തിലാണ് ഗോകുൽ എന്നയാളെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രതി ഗോകുലിന്‍റെ കൈവശം ഉണ്ടായിരുന്ന സഹോദരിയുടെ എടിഎം കാർഡ് കൈക്കലാക്കിയാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന സിപിഒ ശ്രീകാന്ത് 50,000 രൂപ തട്ടിയത്.
more read: മോഷ്‌ടിച്ച എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ
തളിപ്പറമ്പ് ഡിവൈഎസ്‌പി കെഇ പ്രേമചന്ദ്രന്‍റെ നിർദേശാനുസരണം സിഐ വി.ജയകുമാർ നടത്തിയ അന്വേഷണത്തിലാണ് സിപിഒ ശ്രീകാന്തിന്‍റെ പങ്ക് വ്യക്തമായത്. തുടര്‍ന്ന് റൂറൽ എസ്‌പി നവനീത് ശർമ ഇയാളെ അന്വേഷണവിധേയമായി സസ്പെന്‍റ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി കുടിയാന്മല സിഐ അരുൺ പ്രസാദിനെ ചുമതലപ്പെടുത്തി. എന്നാൽ സമാന കേസുകളായതിനാൽ അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് റൂറൽ എസ്‌പി കൈമാറുകയായിരുന്നു.