കണ്ണൂർ:മാടായിപ്പാറയെന്ന് കേട്ടിട്ടുണ്ടോ... കണ്ണൂർ ജില്ലയിലെ പഴയങ്ങാടി റെയില്‍വേ സ്റ്റേഷനോട് ചേർന്ന് സമുദ്രനിരപ്പിൽ നിന്ന് 150 മീറ്റർ ഉയരത്തിലുള്ള സുന്ദര ഭൂമി. പ്രകൃതി ഭംഗിയായാലും ജൈവ വൈവിധ്യങ്ങളാലും സമ്പന്നമായ മാടായിപ്പാറ. മഴക്കാലത്ത് പച്ചപ്പട്ടണിഞ്ഞും ഓണക്കാലത്ത് കാക്കപ്പൂക്കളാല്‍ നീലപ്പട്ടണിഞ്ഞും വേനൽക്കാലത്ത് താടിപ്പുല്ല് വളർത്തിയും സുന്ദരിയാകുന്ന മാടായിപ്പാറ വിനോദ സഞ്ചാരികളുടെയും യാത്രക്കാരുടെയും ഇഷ്ട കേന്ദ്രമാണ്.
പക്ഷേ പ്രകൃതി എത്ര കനിഞ്ഞരുളിയാലും ആർത്തി മൂത്ത മനുഷ്യൻ അതിനെ കവർന്നെടുക്കാൻ ശ്രമിക്കും. മാടായിപ്പാറയുടെ തെക്ക് പടിഞ്ഞാറായി നടന്ന കളിമണ്ണ് ഖനനം ഇത്രമേല്‍ ഭീതി സൃഷ്‌ടിക്കുന്നമെന്ന് ആരും ചിന്തിച്ചിട്ടുണ്ടാകില്ല. ഖനന കമ്പനി പുറത്തുവിടുന്ന മലിനജലം സൃഷ്‌ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ചായിരുന്നു ആദ്യത്തെ ആശങ്ക. എന്നാല്‍ ഇന്ന് സ്ഥിതി മാറി. ഖനനത്തെ തുടർന്ന് മാടായിപ്പാറയുടെ ഒരു ഭാഗത്തുണ്ടാക്കിയ വിള്ളൽ ഏഴിമല ഭാഗത്തേക്ക് കടക്കുന്ന വൈദ്യുത ലൈനിന് ഭീഷണിയാണ്.
മഴ ശക്തമായതോടെ പലയിടത്തും രൂപപ്പെട്ട വിള്ളൽ വെള്ളമിറങ്ങിവലിയ ഗർത്തങ്ങളായി. 600 ഏക്കറില്‍ പരന്നു കിടക്കുന്ന മാടായിപ്പാറയില്‍ 15 മീറ്ററിലധികം ഗർത്തമുണ്ട് ഇപ്പോൾ. ഇത് കാരണം ഉന്നത പ്രസരണശേഷിയുള്ള വൈദ്യുത ടവർ ഏത് നിമിഷവും നിലം പൊത്തുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. പൂക്കളുടെ മലമേടെന്നും ചിത്രശലഭങ്ങളുടെ പറുദീസയെന്നും അറിയപ്പെടുന്ന ഈ സുന്ദര ഭൂമി സംരക്ഷിക്കപ്പെടണം എന്നാണ് ഇവരുടെ ആവശ്യം.