കണ്ണൂർ:സംസ്ഥാനത്തെ പഴക്കം ചെന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 2016 ലാണ് സർക്കാർ അനുമതി നൽകുന്നത്. സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട കണ്ണൂർ കോർപ്പറേഷനും ഇതിലൂടെ പുതിയ കെട്ടിടം നിർമിക്കുന്നതിന് സർക്കാർ അനുമതി നൽകി. ഏറ്റവും പഴക്കമുള്ളതും സൗകര്യക്കുറവുള്ളതുമായ കെട്ടിടം പൂർണമായും മാറ്റി നിർമിക്കാൻ 25 കോടിയാണ് കിഫ്ബിയിലൂടെ സർക്കാർ അനുവദിച്ചത്.
കെട്ടിട നിര്‍മാണത്തിന് എടുത്ത കുഴി ചെളിക്കുളമായി 11 നിലകളുള്ള ബഹുനില കെട്ടിടത്തിന്‍റെ പ്ലാൻ ഭേദഗതിയോടെ തദ്ദേശ സ്ഥാപനത്തിലെ ചീഫ് എഞ്ചിനീയർ, കിഫ്ബി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ അംഗീകരിക്കുകയും ചെയ്‌തു. ഊരാളുങ്കൽ സൊസൈറ്റിയായിരുന്നു കെട്ടിടം നിർമിക്കാൻ കരാർ ഏറ്റെടുത്തത്. 2022 ഏപ്രിൽ ഒന്നിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർമാണം ഉദ്ഘാടനം ചെയ്യുകയും ചെയ്‌തു.
ഇതിനു പിന്നാലെ പഴയ കെട്ടിടത്തിനു സമീപത്തായി 60 മീറ്റർ നീളത്തിലും 40 മീറ്റർ വീതിയിലും ഒമ്പതര അടി താഴ്‌ചയിൽ കുഴി എടുത്തു. നിർമാണത്തിനാവശ്യമായ ടൺ കണക്കിന് കമ്പിയും ഇറക്കി. എന്നാൽ കുഴിയെടുത്ത ശേഷം പ്ലാനിന്‍റെ അപാകത ചൂണ്ടികാട്ടി കിഫ്ബിയുടെ നിർദേശപ്രകാരം പ്രവൃത്തി സാങ്കേതികമായി നിർത്തിവെക്കേണ്ടി വന്നു. മൂന്നു മാസക്കാലമായി നിർമാണ പ്രവർത്തികൾ നിശ്ചലമായതോടെ മഴവെള്ള സംഭരണി പോലെയാണ് ഇന്ന് കോർപ്പറേഷന്‍റെ പുതിയ കെട്ടിട നിർമാണ സ്ഥലം.
പലതവണ തിരുവനന്തപുരത്ത് പോയി മന്ത്രി ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയെങ്കിലും മുന്നോട്ട് പോകുന്നതിനാവശ്യമായ തീരുമാനങ്ങൾ ലഭിച്ചില്ലെന്ന് കോർപ്പറേഷൻ മേയർ ടി.ഒ മോഹൻ പറയുന്നു. ഒന്നര വർഷം കൊണ്ട് പ്രവൃത്തി പൂർത്തീകരിക്കാൻ ആയിരുന്നു കരാർ. എന്നാൽ മൂന്നുമാസം പ്രവർത്തനം നിലച്ചതോടെ പദ്ധതി പറഞ്ഞ സമയത്ത് പൂർത്തിയാവില്ല എന്ന് ഉറപ്പായി. ഇത് ഭരണ സമിതി ചെയ്യുന്ന പ്രവർത്തനങ്ങളുടെ ആത്മാർഥയെ പോലും ജനങ്ങൾ ചോദ്യം ചെയ്യുമെന്ന് മേയർ ടി.ഒ മോഹനൻ ചൂണ്ടി കാട്ടുന്നു.