ഇടുക്കി: പ്രമുഖ ചലച്ചിത്ര നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന്‍റെ (Vijayakanth death) വേർപ്പാടിൽ മനംനൊന്തിരിക്കുകയാണ് ഇടുക്കിയിലെ തമിഴ് തോട്ടം മേഖലയിലെ ജനങ്ങളും ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) പ്രവർത്തകരും. ദുഃഖാചരണത്തിന്‍റെ ഭാഗമായി ഡി എം ഡി കെ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇടുക്കിയിലെ മൂന്നാർ, ചിന്നക്കനാൽ, ഉടുമ്പൻചോല, പാറത്തോട് എന്നീ സ്ഥലങ്ങളിൽ അനുശോചന യോഗങ്ങൾ നടത്തും (Vijayakanth death condolence meetings will be held at Idukki by DMDK).
ഗിണ്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്‌ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ന്യൂമോണിയ ബാധിച്ച താരത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു. 2016 മുതല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യസ്ഥിതി കണക്കിലെടുത്തായിരുന്നു രാഷ്‌ട്രീയത്തിൽ നിന്നും വിട്ടുനിന്നത്.
1979 ല്‍ പുറത്തിറങ്ങിയ 'ഇനിക്കും ഇളമൈ' എന്ന ചിത്രത്തിലൂടെ വില്ലനായാണ് വിജയകാന്ത് സിനിമലോകത്തേയ്ക്ക് അരങ്ങേറിയത്. 1981 ല്‍ 'സട്ടം ഒരു ഇരുട്ടറൈ' ആണ് നായകനെന്ന നിലയില്‍ വിജയകാന്തിന് ഖ്യാതി നേടികൊടുത്തത്. എണ്‍പതുകളിലും തൊണ്ണൂറുകളിലും നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരെ ആവേശം കൊള്ളിച്ച താരമായിരുന്നു അദ്ദേഹം.