ഇടുക്കി: കൊവിഡ് പിടിമുറുക്കിയതോടെ നാട്ടിൽ കൊട്ടും താളവും മേളവുമില്ല. എല്ലാം നിലച്ചിട്ട് മാസങ്ങളായി. ഇതോടെ നൂറുകണക്കിന് കലാകാരന്മാരുടെയാണ് ജീവിതതാളമാണ് മാറിമറിഞ്ഞത്. ലോക്ക് ഡൗണിൽ വേദികൾ നിശബ്‌ദമായതോടെ തിരക്കേറിയ സീസൺ കാലം മേളക്കാർക്ക് അന്യമായി. കഴിഞ്ഞ 30 വർഷമായി ചെണ്ടമേളത്തെ ഉപജീവന മാർഗമാക്കിയ കലകാരനാണ് അരിവിളംചാൽ കൃപാവാദ്യകലാ സംഘത്തിലെ പ്രധാനിയായ മണിമലയിൽ പ്രകാശ്. നൂറുകണക്കിന് ശിഷ്യ സമ്പത്തുള്ള പ്രകാശിന് മാർച്ച് ആദ്യം തേനിയിൽ നടത്തിയ പരിപാടിയോടെ മേളങ്ങൾ നിലച്ചു. തമിഴ്‌നാട്ടിൽ ഉൾപ്പെടെ 50ഓളം പരിപാടികൾ റദ്ദായി. മുപ്പതിലധികം ആളുകളാണ് പ്രകാശിനൊപ്പം മേളത്തിൽ പങ്കെടുത്തിരുന്നത്. ഇവരും ബുദ്ധിമുട്ടിലായി.
കൊവിഡില്‍ ജീവതാളം നിലച്ചു: അതിജീവനം തേടി മേളം കലാകാരന്മാർ
ഉദ്‌ഘാടനം, കല്യാണം, ഉത്സവം, പെരുന്നാൾ തുടങ്ങിയ പരിപാടികളെല്ലാം ആഘോഷങ്ങൾ ഇല്ലാതായതോടെ മേളം കലാകാരന്മാർ പ്രതിസന്ധിയിലായി.
ഉദ്‌ഘാടനങ്ങൾ, കല്യാണം, ഉത്സവം, പെരുന്നാൾ, തുടങ്ങി പരിപാടികളെല്ലാം ആഘോഷങ്ങളില്ലാതെ തുടർന്നു. പലതും ഉപേക്ഷിച്ചു. ഇതോടെ ചെണ്ട, വലന്തല, കുറുങ്കുഴൽ, കൊമ്പ്, ഇലത്താളം എന്നീ വാദ്യ ഉപകരണങ്ങളും വിവിധ ക്ഷേത്ര കലാരൂപങ്ങളും നിലച്ചു. സ്ഥിരം ഉപയോഗിച്ചിരുന്ന ചെണ്ടകൾ വെറുതെ ഇരിക്കാൻ തുടങ്ങിയത് തുകലുകൾ പൊട്ടി നശിക്കാൻ കാരണമായി. ഒരു ചെണ്ട നിർമ്മിച്ചെടുക്കാൻ 15,000 രൂപ മുടക്കുണ്ട്. ഇത്തരത്തിൽ നഷ്‌ടങ്ങൾ ഏറെയാണ് ഇവരുടെ ജീവിതത്തിൽ. നിത്യ വരുമാനത്തിന് മറ്റു മാർഗങ്ങൾ തേടുകയാണ് മേളം നിലച്ച കലാകാരന്മാർ.