ഇടുക്കി: ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കോടികൾ വിലവരുന്ന മരങ്ങൾ മുറിക്കാൻ ഹാരിസൺ മലയാളം പ്ലാന്‍റേഷന് വനം വകുപ്പ് അനുമതി നൽകിയ സംഭവത്തിൽ വകുപ്പ് തല നടപടിക്ക് ശുപാർശ. ദേവികുളം സബ്‌കലക്ടർ ശുപാര്‍ശ അടങ്ങുന്ന റിപ്പോര്‍ട്ട് ജില്ലാ കലക്ടർക്ക് നൽകി. കോടതിയിൽ കേസ് നടക്കുന്ന ഭൂമിയിലെ മരങ്ങൾ മുറിച്ച് പെരുമ്പാവൂരിൽ എത്തിച്ച് വിൽപ്പന നടത്തിയത് വിവാദമായതിനെത്തുടർന്ന് തിങ്കളാഴ്ച്ച മുതൽ മരം മുറിക്കൽ നിർത്തിവച്ചിരിക്കുകയാണ്. മരങ്ങൾ മുറിക്കാൻ അനുമതി നൽകിയ സംഭവത്തിൽ കുറ്റക്കാരായ വനംവകുപ്പ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും, വനംവകുപ്പിന്‍റെ കോതമംഗലം തലക്കോട് ചെക്ക്‌പോസ്റ്റ് വഴി കടത്തിക്കൊണ്ടുപോയ മരത്തിന്‍റെയും, വിവാദ ഭൂമിയിൽ മുറിച്ചിട്ടിരിക്കുന്ന മരത്തിന്‍റെയും കൃത്യമായ കണക്കെടുക്കുവാനും, മരവില നിർണ്ണയിച്ച് ആ തുക ഹാരിസൺ മലയാളം ലിമിറ്റഡിൽ നിന്നും ഈടാക്കി തർക്കം നിലനിൽക്കുന്ന അധികാരപ്പെട്ട കോടതിയിൽ അടപ്പിക്കുന്നതിനും റിപ്പോർട്ടിൽ ശുപാർശ ചെയ്‌തതായി ദേവികുളം സബ് കലക്ടർ പ്രേം കൃഷ്ണൻ പറഞ്ഞു.
അനധികൃത മരംമുറിക്കല്‍; വകുപ്പുതല നടപടിക്ക് ശുപാര്‍ശ
കുറ്റക്കാരായ വനംവകുപ്പ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും, കടത്തിക്കൊണ്ടുപോയ മരത്തിന്‍റെയും, മുറിച്ചിട്ടിരിക്കുന്ന മരത്തിന്‍റെയും കണക്കെടുക്കുവാനും, മരവില നിർണ്ണയിച്ച് ആ തുക ഹാരിസൺ മലയാളം ലിമിറ്റഡിൽ നിന്നും ഈടാക്കാനുമാണ് ശുപാര്‍ശ.
സ്ഥലത്തിന്‍റെ ഉടമസ്ഥത സംബന്ധിച്ച് ചിന്നക്കനാൽ വില്ലേജ് ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ട് മറച്ചുവച്ച് ഡി.എഫ്.ഒ ദേവികുളം റേഞ്ച് ഓഫിസർക്ക് കത്ത് നല്‍കിയതിനെ തുടർന്നാണ് വിവാദ മരം മുറിക്കലിന് അനുമതി നൽകിയത്. എസ്റ്റേറ്റിലെ യൂക്കാലിപ്റ്റസ് മരങ്ങള്‍ മുറിക്കുന്നതിന് ഹാരിസൺ അധികൃതർ അനുമതി തേടിയിട്ടുണ്ടെന്നും, സ്ഥലത്തിന്‍റെ സ്ഥിതി എന്ത്, പട്ടയം ആരുടെ പേരില്‍, സ്ഥലത്ത് സര്‍ക്കാരിന് എന്തെങ്കിലും പ്രത്യേക അധികാരമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് ജൂലൈ 13 ന് മൂന്നാര്‍ ഡി.എഫ്.ഒ. ചിന്നക്കനാല്‍ വില്ലേജ് ഓഫിസര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 15ന് വില്ലേജ് ഓഫിസര്‍ ഡി.എഫ്.ഒയ്ക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കി.
ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഭൂമിയുടെ കരം സ്വീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും, തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുള്ളതാണെന്നതും അടക്കം വിശദമായ റിപ്പോര്‍ട്ട് ആയിരുന്നു നൽകിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ടിലെ വസ്തുതകൾ മറച്ച് വച്ചുകൊണ്ട്, വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ട് പ്രകാരം സ്ഥലം ഹാരിസണ്‍ മലയാളം ലിമിറ്റഡ് വകയാണെന്നും, നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ പാസുകള്‍ നല്‍കാവുന്നതാണെന്നും 24 ന് മൂന്നാര്‍ ഡി.എഫ്. ഒ ദേവികുളം റേഞ്ച് ഓഫിസര്‍ക്ക് കത്ത് നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഞ്ച് ഓഫിസർ മരങ്ങൾ മുറിക്കുവാൻ പെർമിറ്റ് നൽകിയത്. കേസ് നിലനില്‍ക്കുന്ന ഭൂമിയുടെ സര്‍വെ നമ്പറും മറ്റ് കാര്യങ്ങളും കൃത്യമായി ലഭിച്ചിട്ടും വന്‍കിട കമ്പനിക്ക് അനധികൃതമായി മരം മുറിക്കുന്നതിന് ഡി. എഫ്. ഒ. അടക്കം കൂട്ടു നിന്നു എന്നുമാണ് ആരോപണം.