ഇടുക്കി:ജില്ലയില്‍ നിലനില്‍ക്കുന്ന പട്ടയ ഭൂപ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമതി സര്‍ക്കാരിന് നിവേദനം നല്‍കി. മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരെയും നേരില്‍ കണ്ട് ജില്ലയില്‍ അടിയന്തരമായി പരിഹരിക്കപ്പെടേണ്ട വിഷങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സമതി ഭാരവാഹികള്‍ അറിയിച്ചു.
Read Also........ഇടുക്കിയിൽ ഏലം അഴുകൽ രോഗം വ്യാപകം
എക്കാലവും വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഇടുക്കി ജില്ലയിലെ പട്ടയ ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ ഈ സര്‍ക്കാരിന്‍റെ ആരംഭത്തില്‍ തന്നെ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഹൈറേഞ്ച് സംരക്ഷണ സമിതി മുന്നോട്ട് വെക്കുന്നത്. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച നിവേദനമാണ് സമിതി ഭാരവാഹികള്‍ മുഖ്യമന്ത്രിക്കടക്കം നല്‍കിയിരിക്കുന്നത്.
സര്‍ക്കാറിന് വെല്ലുവിളിയോ?
ജില്ലയില്‍ ഇനിയും അമ്പതിനായിരത്തോളം പേര്‍ക്ക് പട്ടയം നല്‍കാനുണ്ട്. ഇവര്‍ക്കും പട്ടയം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സമതി ആവശ്യപ്പെടുന്നു. മുമ്പ് വലിയ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കിയ ഹേറേഞ്ച് സംരക്ഷണ സമതി ഇക്കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ചത് വലിയ ചര്‍ച്ചയായിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം പട്ടയ ഭൂവിഷയങ്ങള്‍ ഉന്നയിച്ച് സമതി രംഗത്തെത്തിയത് രണ്ടാം പിണറായി സര്‍ക്കാറിന് ഇടുക്കിയില്‍ നിന്നുള്ള വെല്ലുവിളിയാകുമോയെന്ന ചേദ്യവും ഉയരുന്നുണ്ട്. എന്നാല്‍ പട്ടയ വിഷയങ്ങളിലടക്കം കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ തുടര്‍ഭരണത്തില്‍ ഇടുക്കിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന വിശ്വസമുണ്ടെന്നാണ് സമിതി നേതൃത്വം വ്യക്തമാക്കുന്നത്.