ഇടുക്കി: ഇടുക്കിയിൽ വീണ്ടും നേരിയ ഭൂചലനം. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആറ് തുടർചലനങ്ങളാണുണ്ടായത്. റിക്‌ടർ സ്കെയിലിൽ 2.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. രാവിലെ 7.05 നാണ് കെഎസ്ഇബിയുടെ ഇടുക്കിയിലെ ഭൂകമ്പമാപിനിയിൽ ആദ്യ ഭൂചലനം രേഖപ്പെടുത്തിയത്. വലിയ മുഴക്കത്തോടെയുണ്ടായ ചലനം നെടുങ്കണ്ടം, കട്ടപ്പന മേഖലകളിലാണ് ആദ്യം അനുഭവപ്പെട്ടത്. പിന്നീട് 8.58 ന് ഉണ്ടായ ചലനം കൂടുതൽ സ്ഥലങ്ങളിൽ പ്രകടമായി. തൂക്കുപാലം, കമ്പമെട്ട്, ഇരട്ടയാർ, ഈട്ടിത്തോപ്പ്, ഉപ്പുതറ, രാജാക്കാട്, ആനവിലാസം തുടങ്ങി ഹൈറേഞ്ചിലെ പലയിടങ്ങളും കുലുങ്ങി.
മിനിറ്റുകൾക്ക് ശേഷം 9.43 നും 9.46 നും പ്രകമ്പനങ്ങൾ ഉണ്ടായി. ഭൂചലനത്തിൽ നെടുങ്കണ്ടം മേഖലയിൽ ഏതാനും വീടുകൾക്ക് വിള്ളൽ വീണിട്ടുണ്ട്. ഇടുക്കി അണക്കെട്ടിൽ നിന്നും 20 കിലോ മീറ്റർ അകലെ നെടുങ്കണ്ടത്തിന് സമീപമാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് കെഎസ്ഇബി ഗവേഷണ വിഭാഗം അറിയിച്ചു. ഏതാനും ആഴ്ച്ചകൾക്ക് മുൻപ് ഡാമിന്‍റെ വൃഷ്‌ടി പ്രദേശത്തുണ്ടായ ഭൂചലനങ്ങളുടെ തുടർച്ചയാണിതെന്നും ആശങ്കയ്ക്ക് ഇടയില്ലെന്നും ഗവേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.