ഇടുക്കി:ചിന്നക്കനാലില്‍ വ്യാജപട്ടയമുണ്ടാക്കി സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തുന്നതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സബ് കലക്ടര്‍ പ്രേംകൃഷ്ണന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഹിയറിങ് നടത്തി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് ഉടുമ്പന്‍ചോല തഹസിൽദാർ പറഞ്ഞു.
ചിന്നകനാലിലെ വ്യാജപട്ടയങ്ങള്‍; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്‌ടര്‍
വ്യാജപട്ടയത്തിന് പിന്നിലെ ഉദ്യോഗസ്ഥ ഇടപെടലാകും ആദ്യം അന്വേഷിക്കുക.
ലക്ഷങ്ങള്‍ വിലമതിക്കുന്ന അഞ്ച് ഏക്കറോളം സര്‍ക്കാര്‍ ഭൂമിയാണ് ചിന്നക്കനാല്‍ മേഖലയില്‍ വന്‍കിട കൈയേറ്റക്കാര്‍ വ്യാജപട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയത്. ഇതില്‍ ഒരു ചെറിയ ഭാഗം മാത്രമാണ് റവന്യൂ സംഘം തിരിച്ച് പിടിച്ചത്. ഇത്തരം അനധികൃത കയ്യേറ്റങ്ങള്‍ക്ക് ഉദ്യോഗസ്ഥ ഒത്താശയുണ്ടെന്ന ആരോപണം മുമ്പേ ഉയര്‍ന്നിരുന്നു. ഇതോടൊപ്പം തിരിച്ച് പിടിച്ച ഭൂമിക്ക് കൈയേറ്റക്കാരനുണ്ടാക്കിയ വ്യാജ പട്ടയത്തിന് സ്‌കെച്ചടക്കം അനധികൃതമായി നിര്‍മ്മിക്കുന്നതിന് സര്‍വ്വേ ഉദ്യോഗസ്ഥരടക്കം കൂട്ടുനിന്നതായി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് കൈയേറ്റങ്ങളിലെ ഉദ്യോഗസ്ഥബന്ധം അന്വേഷിക്കാന്‍ സബ് കലക്ടര്‍ പ്രേംകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കിയത്.
വ്യാജപട്ടയത്തിന് പിന്നിലെ ഉദ്യോഗസ്ഥ ഇടപെടലാകും ആദ്യം അന്വേഷിക്കുക. മുന്നാറിലെയും ചിന്നക്കനാലിലെയും അനധികൃത കൈയേറ്റങ്ങള്‍ക്കും നിര്‍മ്മാണങ്ങള്‍ക്കുമെതിരേ ശക്തമായ നടപടിയുമായി മുമ്പോട്ട് പോകാനാണ് റവന്യു വകുപ്പിന്‍റെ തീരുമാനം