ഇടുക്കി:കട്ടപ്പനയിൽ യുവാവിനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. പേഴുംകവല സ്വദേശികളായ അനിൽ, സി ആർ തങ്കച്ചൻ എന്നിവരെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പേഴുംകവല സ്വദേശിയായ വിനോദിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസ് പറയുന്നതിങ്ങനെ...
ജൂൺ 19ന് വൈകിട്ട് പ്രതികളോട് വിനോദ് മദ്യം ആവശ്യപ്പെട്ടു. ഇതു നിരസിച്ചതിനെ തുടർന്ന് മടങ്ങിയ വിനോദ് മദ്യപിച്ചശേഷം വീണ്ടും രാത്രിയിൽ ഇവരുടെ അടുത്തെത്തി മദ്യം ആവശ്യപ്പെട്ടു. ഇതു തർക്കത്തിലേക്കും, പിന്നീട് പ്രതിയായ അനിലും, വിനോദും തമ്മിൽ കൈയ്യാങ്കളിയിലേക്കും നീങ്ങി. മർദനത്തിൽ അവശനായ വിനോദിനെ കടത്തിണ്ണയിൽ കിടത്തിയശേഷം പ്രതികൾ വീടുകളിലേക്കു മടങ്ങി. അതിനിടെ കടയിലെ വൈദ്യുതിബന്ധം തങ്കച്ചൻ വിച്ഛേദിച്ചു. ഇരുട്ടായതോടെ വിനോദ് അവശനിലയിൽ കിടന്നത് വഴിയാത്രക്കാരുടെ ശ്രദ്ധയിൽപെട്ടില്ല. പിറ്റേന്ന് വീട്ടുകാർ തെരയുന്നതിനിടെയാണ് വിനോദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയത്തിൽ നിന്നുള്ള പ്രധാന രക്തധമനി പൊട്ടിയതാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
അവശ നിലയിലായ വിനോദിനെ ആശുപത്രിയിൽ എത്തിക്കാനോ, ബന്ധുക്കളെ വിവരം അറിയിക്കാനോ ശ്രമിക്കാതെ പ്രതികൾ മടങ്ങിയതും മരണ കാരണമായെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. പ്രതികൾക്കെതിരെ നരഹത്യക്ക് കേസെടുത്ത് കോടതിയിൽ ഹാജരാക്കി.