കേരളം

kerala

ETV Bharat / state

Aanachadikuth Waterfall | കൗതുകം, മനോഹാരം.. പാറകളിൽ തട്ടി നുരഞ്ഞുപതഞ്ഞ് താഴേക്ക്; ആനചാടിക്കുത്ത്‌ വെള്ളച്ചാട്ടം കാണാൻ സന്ദർശക പ്രവാഹം

അപകടസാധ്യത ഒട്ടുമില്ലാത്ത ആനചാടിക്കുത്ത് വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തുന്നത് നിരവധി ആളുകൾ. വിനോദസഞ്ചാരികളുടെ ഇഷ്‌ട ഇടമാണ് ആനചാടിക്കുത്ത്.

By

Published : Jul 1, 2023, 8:11 AM IST

Aanachadikuth Waterfall idukki  Aanachadikuth Waterfall  Aanachadikuth  Waterfall idukki  idukki waterfall  idukki  idukki tourism  ഇടുക്കി  ഇടുക്കി ടൂറിസം  ഇടുക്കി വെള്ളച്ചാട്ടം  വെള്ളച്ചാട്ടം ഇടുക്കി  വെള്ളച്ചാട്ടം  ഇടുക്കി ആനചാടിക്കുത്ത്‌  ആനചാടിക്കുത്ത്‌ വെള്ളച്ചാട്ടം  ഇടുക്കി ആനചാടിക്കുത്ത്‌ വെള്ളച്ചാട്ടം  ആനചാടിക്കുത്ത്
Aanachadikuth Waterfall

ആനചാടിക്കുത്ത്‌ വെള്ളച്ചാട്ടം കാണാൻ സന്ദർശക പ്രവാഹം

ഇടുക്കി : മാരിവില്ലിന്‍റെ മനോഹാരിതയിൽ കണ്ണിന്‌ കൗതുകവും മനസിന്‌ കുളിർമയുമായി ഇടുക്കിയിലെ ആനചാടിക്കുത്ത്‌ വെള്ളച്ചാട്ടം. അപകടസാധ്യത ഒട്ടുമില്ലാത്ത ഇടുക്കിയിലെ ഏക വെള്ളച്ചാട്ടമാണ് ആനചാടിക്കുത്ത്. പ്രകൃതിയുടെ ഈ ഇന്ദ്രജാലം കാണാൻ സന്ദർശകരുടെ പ്രവാഹമാണ്.

മനം മയക്കുന്ന കാഴ്‌ചകളൊരുക്കിയാണ് വണ്ണപുറം പഞ്ചായത്തിലെ ആനചാടിക്കുത്ത് വെള്ളച്ചാട്ടം സഞ്ചാരികളെ വരവേൽക്കുന്നത്. കാലവർഷം ശക്തിപ്രാപിക്കുന്നതോടെ ആനചാടിക്കുത്ത്‌ രൗദ്രഭാവത്തിലാകുമെങ്കിലും അപകട സാധ്യതയില്ലാത്ത വെള്ളച്ചാട്ടം കാണാൻ നൂറുകണക്കിന്‌ സഞ്ചാരികളാണ് ദിനംപ്രതി എത്തുന്നത്. കൂറ്റൻ പാറയിൽ തട്ടി നുരയും പതയുമായി പതിക്കുന്ന വെള്ളച്ചാട്ടം ഒരേസമയം കണ്ണിന്‌ കൗതുകവും മനസിന്‌ കുളിർമയും പകരുന്നു.

ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തിൽ നിന്നും 20 കിലോമീറ്റർ അകലെ തൊമ്മൻകുത്തിനു സമീപത്തായുള്ള വെള്ളച്ചാട്ടമാണ് ആനചാടികുത്ത് വെള്ളച്ചാട്ടം അഥവ ആനയടിക്കുത്ത് വെള്ളച്ചാട്ടം. വനം വകുപ്പിന്‍റെ ഇക്കോ ടൂറിസം പദ്ധതിയിൽ ഇടം നേടിയ തൊമ്മൻകുത്ത് വെള്ളച്ചാട്ടം സമീപത്തുണ്ടെങ്കിലും ആനചാടികുത്തിനോടാണ് സഞ്ചാരികൾക്ക് പ്രിയം.

മഴക്കാലത്ത് മാത്രമേ വെള്ളച്ചാട്ടം മുഴുവൻ ഭംഗിയിൽ ആസ്വദിക്കാൻ സാധിക്കൂ. ജൂൺ മുതൽ ഒക്ടോബർ മാസം വരെയാണ് വെള്ളച്ചാട്ടം സന്ദർശിക്കാൻ അനുയോജ്യമായ സമയം. പ്രദേശവാസികളാണ് വെള്ളച്ചാട്ടത്തിനെ ആനചാടിക്കുത്ത് എന്ന് വിളിച്ചു തുടങ്ങിയത്. പരിസരവാസികൾ പറയുന്നതനുസരിച്ച് വർഷങ്ങൾക്ക് മുൻപ് കാട്ടാനകളുടെ വിഹാര കേന്ദ്രമായിരുന്നു ഇവിടം.

ഒരിക്കൽ രണ്ട് കൊമ്പൻമാർ വെള്ളച്ചാട്ടത്തിനു മുകളിലെ പാറയുടെ മുകളിൽ കൊമ്പ് കോർക്കുകയും അതിൽ ഒരു ആന പാറയിൽ നിന്ന് വഴുതി താഴേക്ക് വീഴുകയും ചെയ്‌തതുകൊണ്ടാണ് ആനചാടിക്കുത്തെന്ന പേര് കിട്ടിയതെന്നും പറയപ്പെടുന്നു. വിനോദ സഞ്ചാരികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന അതിമനോഹരമായ ഒരു വെള്ളച്ചാട്ടമാണ് ഇത്.

വെള്ളച്ചാട്ടങ്ങൾ സാധാരണ ഗതിയിൽ അപകട സാധ്യത ഏറിയ മേഖലകളാണ്. എന്നാൽ ആനചാടിക്കുത്തിലെ സ്ഥിതി അല്‍പം വ്യത്യസ്‌തമാണ്. കാലവർഷത്തിൽ വെള്ളച്ചാട്ടം ശക്തിപ്രാപിച്ചാലും അപകടം വരുത്തില്ല. ഇതിനടുത്തുള്ള തൊമ്മൻകുത്തു വെള്ളച്ചാട്ടം അപകട സാധ്യത ഏറെ ഉള്ള സ്ഥലമാണ്. സഞ്ചാരികൾക്ക് വെള്ളത്തിൽ ഇറങ്ങാൻ അനുവാദവുമില്ല.

തൊമ്മൻകുത്തിൽ ചെന്ന് വെള്ളച്ചാട്ടത്തിന്‍റെ മനോഹാരിത മാറി നിന്ന് ആസ്വദിച്ച് തിരിച്ചു വരാനേ നിർവാഹം ഉള്ളു. എന്നാൽ ആനചാടിക്കുത്ത് വെള്ളച്ചാട്ടം അപകട രഹിതവും അതിമനോഹരവുമാണ്. ജലപാതത്തിന്‍റെ ചുവട്ടിൽ നിന്ന് കൊണ്ട് കുളിർമ ആസ്വദിക്കുകയും ചെയ്യാം. ഇക്കാരണങ്ങളാണ് ഇവിടേക്ക് സഞ്ചാരികളെ വീണ്ടുമെത്താൻ പ്രേരിപ്പിക്കുന്നത്.

കോട്ടയം ഭാഗത്ത് നിന്ന് വരുന്നവർ തൊടുപുഴ ടൗണിൽ നിന്നും 20 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ തൊമ്മൻകുത്ത് ജങ്‌ഷനിൽ എത്താം. അവിടെ നിന്ന് വണ്ണപ്പുറം പോകുന്ന വഴി ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ആനചാടിക്കുത്തിൽ എത്താം. ബസിൽ വരുന്നവർ തൊടുപുഴയിൽ നിന്ന് തൊമ്മൻക്കുത്തു ജങ്‌ഷനിൽ ഇറങ്ങി, ഓട്ടോപിടിച്ച് വെള്ളച്ചാട്ടത്തിന്‍റെ അടുത്തെത്താം.

വേനൽ മഴ ശക്തമായതോടെയാണ് വെള്ളച്ചാട്ടങ്ങളുടെ നാടായ ഇടുക്കിയിൽ ജലപാതങ്ങൾ സജീവമായത്. മൺസൂൺ കാഴ്‌ചകൾ കാണാനും പച്ചപ്പും കുളിരും ആസ്വദിക്കാനും നിരവധി സഞ്ചാരികളാണ് മലകയറി എത്തുന്നത്. ജില്ലയിലെ പ്രധാന പാതയോരങ്ങൾ എല്ലാം വെള്ളച്ചാട്ടത്താൽ സമൃദ്ധമായിരിക്കുകയാണ്.

ABOUT THE AUTHOR

...view details