എറണാകുളം :അന്താരാഷ്‌ട്ര വനിതാദിനത്തിൽ ചരിത്രം കുറിച്ച് ഹൈക്കോടതി. ഇതാദ്യമായി വനിത ജഡ്‌ജിമാർ മാത്രമടങ്ങിയ ബഞ്ച് കേസ് പരിഗണിച്ചു. ജസ്റ്റിസുമാരായ അനു ശിവരാമൻ,വി ഷെര്‍സി, എം.ആർ അനിത എന്നിവരടങ്ങിയ ബഞ്ചാണ് ചൊവ്വാഴ്‌ച കേസ് പരിഗണിച്ചത്. ഗുരുവായൂര്‍ ഫണ്ട് സര്‍ക്കാരിന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് അസാധുവാക്കിയ 2020 ഡിസംബർ 18ലെ ഹൈക്കോടതി ഫുള്‍ ബഞ്ചിന്‍റെ മുന്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആശ്യപ്പെട്ടുള്ള സര്‍ക്കാരിന്‍റെ റിവ്യൂ ഹര്‍ജിയാണ് പരിഗണിച്ചത്.
നേരത്തെ ജസ്റ്റിസ് എ. ഹരിപ്രസാദ് ഉൾപ്പെട്ട ബഞ്ചിൽ, അദ്ദേഹം വിരമിച്ച ശേഷം ജസ്റ്റിസ് ഷെർസിയെ പകരം നിയമിക്കുകയായിരുന്നു. കേരള ഹൈക്കോടതിയിൽ ആദ്യമായാണ് ഒരു വനിത ഫുൾ ബഞ്ച് രൂപീകരിക്കുന്നതെന്ന് പുനഃപരിശോധനാ ഹർജികളിൽ ഒരു പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സജിത്ത് കുമാർ വി. പറഞ്ഞു. കൂടുതൽ സ്ത്രീകൾ നിയമത്തിൽ ബിരുദം നേടുന്നതും കീഴ്‌ക്കോടതികളിൽ പോലും വനിത ജഡ്‌ജിമാരുടെ വർധനവ് കാണാൻ സാധിക്കുന്നതും സ്വാഗതാർഹമാണ്. ഭാവിയിൽ മേൽക്കോടതികളിലും കൂടുതൽ വനിത ജഡ്‌ജിമാരും അതിലുപരി, വനിത ഫുൾ ബഞ്ചുകളും കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.