എറണാകുളം : തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് പണം നൽകിയെന്ന വിവാദത്തിൽ സിസിടിവി സംവിധാനത്തിന് പൊലീസ് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി ഇടതുമുന്നണി കൗൺസിലർമാർ.
ചെയർപേഴ്‌സൺ തന്‍റെ ചേംബറിൽ വച്ച് പണമടങ്ങിയ കവർ കൗൺസിലർമാർക്ക് നൽകുന്നതിന്‍റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിലുണ്ടെന്നും അതിനാൽ അത് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും എൽഡിഎഫ് അംഗങ്ങള്‍ പറയുന്നു.
തൃക്കാക്കര വിവാദം; സിസിടിവി ദൃശ്യങ്ങളുടെ സംരക്ഷണം പൊലീസ് ഏറ്റെടുക്കണമെന്ന് എൽഡിഎഫ് കൗൺസിലർമാർ ഇത് സംബന്ധിച്ച് പ്രതിപക്ഷ കൗൺസിലർമാർ തൃക്കാക്കര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ചെയർ പേഴ്‌സണിന്‍റെ ഓഫിസിന് മുന്നിൽ പ്രതിപക്ഷ കൗൺസിലർമാരുടെ കുത്തിയിരിപ്പ് സമരം തുടരുകയാണ്.
സിസിടിവി ദൃശ്യങ്ങളുടെ സംരക്ഷണം പൊലീസ് ഏറ്റെടുക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ കൗൺസിലറും മുൻ ചെയർപേഴ്‌സണുമായ ഉഷ പ്രവീൺ പറഞ്ഞു.
എട്ട് മാസമായി അനധികൃതമായ കാര്യങ്ങളാണ് നഗരസഭയിൽ നടക്കുന്നതെന്നും ചെയർപേഴ്‌സൺ അജിത തങ്കപ്പൻ രാജിവയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അവർ പറഞ്ഞു.
Also Read: പാലക്കാട് അയൽവാസിയുടെ ആക്രമണത്തിൽ 16കാരിക്ക് ഗുരുതര പരിക്ക്
നഗരസഭ ചെയർപേഴ്‌സൺ ഓണക്കോടിക്കൊപ്പം പതിനായിരം രൂപയും വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിക്കാനിരിക്കെയാണ് എൽഡിഎഫ് പ്രതിഷേധം ശക്തമാക്കിയത്.